തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസിൽ പരിഹാസം കലർന്ന ഫേസ്‌ബുക്ക് പോസ്റ്റുമായി അഡ്വക്കേറ്റ് ജയശങ്കർ. സിപിഎമ്മിനെയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും കണക്കിന് പരിഹസിച്ചാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വക്കേറ്റ് ജയശങ്കർ ഫേസ്‌ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്.

പാവങ്ങളുടെ പാർട്ടിയെ അപകീർത്തിപ്പെടുത്താനുള്ള കുത്സിത ശ്രമമാണ് കോൺഗ്രസും ബിജെപിയും മാധ്യമ സിൻഡിക്കേറ്റും ചേർന്ന് നടത്തുന്നതെന്നും, കോടിയേരിയുടെ ജീവിതം ഒരു തുറന്ന പുസ്തകമാണെന്നും അദ്ദേഹം പരിഹാസരൂപേണ ഫേസ്‌ബുക്കിൽ കുറിച്ചു.

അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മഹാത്മാ ഗാന്ധിയുടെ മൂത്തമകൻ ഹരിലാൽ ഗാന്ധി മുഴുക്കുടിയനും ദുർവൃത്തനും ആയിരുന്നു. ഇടയ്ക്ക് മതംമാറി, പിന്നെ തിരിച്ചു പോന്നു. ഒടുവിൽ അരിയെത്താതെ മരിച്ചു.

മകൻ കൊള്ളരുതാത്തവനായി എന്നതുകൊണ്ട് മഹാത്മാവിന്റെ മഹത്വത്തിന് എന്തെങ്കിലും ഗ്ലാനി സംഭവിച്ചോ? ഇല്ല. അഹിംസാ പാർട്ടിക്ക് അപകീർത്തിയുണ്ടായോ? അതുമില്ല. അതാണ് രാഷ്ട്രീയം.

ബിനോയ് കാശ് കടംവാങ്ങിയിട്ടുണ്ടെങ്കിൽ ബിനോയ് തിരിച്ചുകൊടുക്കും. കേസുണ്ടായാൽ നേരിടും. അതൊന്നും പാർട്ടി അറിയേണ്ട കാര്യമില്ല.

ബിനോയ് കോടിയേരി വിപ്ലവ പാർട്ടിയിൽ അംഗമല്ല. തൊഴിലെടുത്തു ജീവിക്കുന്ന ഒരു പാവം ചെറുപ്പക്കാരൻ. അദ്ദേഹം കാർ വാങ്ങാനും കച്ചവടം പൊലിപ്പിക്കാനും ഏതാനും ദിർഹം കടംവാങ്ങിയത് തെറ്റാണോ? കയ്യിൽ കാശില്ലാത്തതിനാൽ തിരിച്ചടവ് വൈകിയതാണോ മഹാപരാധം?

പാവങ്ങളുടെ പാർട്ടിയെ അപകീർത്തിപ്പെടുത്താനുള്ള കുത്സിത ശ്രമമാണ് കോൺഗ്രസും ബിജെപിയും മാധ്യമ സിൻഡിക്കേറ്റും ചേർന്നു നടത്തുന്നത്. ഇതൊന്നും ഈ നാട്ടിൽ വിലപ്പോകില്ല. സഖാവ് കോടിയേരി ബാലകൃഷ്ണന്റെ ത്യാഗനിർഭരമായ ജീവിതം ഒരു തുറന്ന പുസ്തകമാണ്.

കോടിയേരിയുടെ ജീവിതമാണ്, അദ്ദേഹത്തിന്റെ സന്ദേശം.