കൊച്ചി: ഇന്ത്യൻ ഫുട്‌ബോൾ ടീം ക്യാപ്റ്റനായിരുന്ന വിപി സത്യന്റെ കഥ പറഞ്ഞ ക്യാപ്റ്റൻ മികച്ച അഭിപ്രായം നേടി മുന്നോട്ട് കുതിക്കുകയാണ്. നിരവധി ആളുകൾ ചിത്രത്തെക്കുറിച്ചും ചിത്രത്തിലെ ജയസൂര്യയുടെ പ്രകടനത്തെക്കുറിച്ചും വലിയ അഭിപ്രായമാണ് പറയുന്നത്. ഇപ്പോഴിതാ വി പി സത്യന്റെ സഹതാരവും മുൻ ഇന്ത്യൻ ഫുട്‌ബോളറുമായ ഐ എം വിജയനും ചിത്രത്തെ പ്രകീർത്തിച്ച് എത്തിയിരിക്കുകയാണ്.

ചിത്രം അതി ഗംഭീരമായെന്നും സത്യേട്ടനെ ലൈവായി ഇങ്ങനെ കാണിക്കാൻ സാധിച്ചതിന് ജയസൂര്യക്ക് വലിയ നന്ദിയുണ്ടെന്നും ഐ എം വിജയൻ പറഞ്ഞു. സത്യന്റെ പല മാനറിസങ്ങളും ജയസൂര്യയിൽ കാണാൻ സാധിച്ചു. ഇന്ത്യയിൽ വേറെ ഒരു നടനും സത്യേട്ടനെ ഇത്ര ഗംഭീരമായി അവതരിപ്പിക്കാനാവില്ലെന്നും ഐ എം വിജയൻ പറഞ്ഞു.

ഐ എം വിജയന്റെ വാക്കുകൾ ഒരു അവാർഡിനേക്കാൾ വലുതാണെന്ന് ജയസൂര്യ മറുപടി നൽകി. 15 കോടി ചെലവിൽ ഒരുക്കിയ ചിത്രം മലയാളത്തിലെ തന്നെ ആദ്യത്തെ ബയോപിക് ആണ്.

സിദ്ദിഖിന്റെ അസിസ്റ്റന്റായിരുന്ന പ്രജേഷ് സെൻ ആണ് ചിത്രം സംവിധാനം ചെയ്തത്. അനു സിത്താരയാണ് സിനിമയിലെ നായിക. കേരള പൊലീസിന്റെ ജേഴ്‌സിയിൽ നിന്നും ഇന്ത്യൻ ദേശീയ ഫുട്‌ബോൾ ടീമിന്റെ ക്യാപ്റ്റൻ ആയ ഉയർന്ന വി.പി സത്യന്റെ കഥയാണ് സിനിമ പറയുന്നത്.

സിദ്ദിഖ്, രൺജി പണിക്കർ, ദീപക് പറമ്പോൽ, സൈജു കുറുപ്പ് എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഗുഡ്വിൽ എന്റർടെയ്ന്മെന്റ്സിന്റെ ബാനറിൽ ടിഎൽ ജോർജ്ജ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.