കൊച്ചി: മലയാളം സിനിമാ ലോകത്ത് സമകാലികരാണ് പൃഥ്വിരാജും ജയസൂര്യയും. ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമകൾ എന്നു ഹിറ്റ് ചാർട്ടിൽ ഇടംപിടിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ രണ്ട് പേരും സിനിമയിൽ സ്വന്തം നിലയിൽ അഡ്രസ് ഉണ്ടാക്കിയിട്ടുണ്ട്. താരമൂല്യത്തിൽ രണ്ട് പേരും ഒരുപോലെ കുതിക്കുകയും ചെയ്യുന്നു. പ്രൊഫഷണൽ രംഗത്ത് മത്സരമുണ്ടെങ്കിലും പൃഥ്വിയും ജയസൂര്യയും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. അതുകൊണ്ടു തന്നെ കുസൃതി ഒപ്പിക്കാനും ജയസൂര്യ മുന്നിലുണ്ട്.

ഒരിക്കൽ താൻ പൃഥ്വിരാജിനെ കൊല്ലാൻ പോയ കഥ തുറന്നു പറഞ്ഞ് ജയസൂര്യ. വനിതക്ക് നൽകിയ അഭിമുഖത്തിലാണ് ജയസൂര്യ ആ കഥ പറഞ്ഞത്.തമാശക്കൊപ്പിച്ച കളി അവസാനം കാര്യമാവുകയായിരുന്നു എന്നും താരം പറയുന്നുണ്ട്. മിഥുൻ മാനുവൽ സംവിധാനം ചെയ്ത ആട്2വിന്റെ ഷൂട്ടിങിനായി വാഗമണിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. വണ്ടി ഇടയ്ക്ക് നിർത്തിയപ്പോൾ അവിടെ നിന്നിരുന്ന കുട്ടിയോട് അവനെ വിരട്ടാനായി വെറുതേ പറഞ്ഞു 'പൃഥ്വിരാജിനെ കൊല്ലാൻ പോവുകയാണെന്ന്'.

അവൻ പേടിച്ച് പോയി, വീണ്ടും ഞാൻ ചോദിച്ചു, 'പൃഥ്വിരാജിനെ കൊല്ലട്ടെ'. അവൻ വേണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ സ്റ്റൈലിൽ പറഞ്ഞു,'നീ പറഞ്ഞതുകൊണ്ട് കൊല്ലുന്നില്ല'. അവിടുന്ന് കിലോമീറ്ററുകൾ അകലെയാണ് ഷൂട്ടിങ്. കൊച്ചിനെ പേടിപ്പിച്ച് വിട്ടപ്പോൾ സംഭവം അവിടം കൊണ്ട് തീർന്നെന്ന് കരുതിയതാണ്. അപ്പോഴുണ്ട് ലൊക്കേഷനിലേക്ക് ഒരു വണ്ടിയിൽ പത്തു പന്ത്രണ്ട് പേർ പാഞ്ഞു വരുന്നു. കൂടെ ആ പയ്യനുമുണ്ട്. സത്യം നേരിട്ടറിയാൻ വേണ്ടിയാണ് നാട്ടുകാരെയെല്ലാം ചേർത്ത് വന്നത്. ഉടനെ തന്നെ ഞാൻ രാജുവിനെ വിളിച്ച് സംഭവം മുഴുവൻ പറഞ്ഞു.' ജയസൂര്യ പറയുന്നു.

കുഞ്ചാക്കോ ബോബനെ പറ്റിച്ച കഥയും ജയസൂര്യ പറയുന്നുണ്ട്. സംസാരിച്ചിരിക്കുന്നിടത്ത് നിന്നും ചാക്കോച്ചൻ എന്തോ ആവശ്യത്തിന് എഴുന്നേറ്റ് പോയി. ഫോൺ എടുത്തില്ലായിരുന്നു. എന്റെ അരികിൽ വെച്ചിട്ടാണ് പോയത്. കിട്ടിയ സമയം കൊണ്ട് അവന്റെ ഫേസ്‌ബുക്കിൽ കയറി ഞാൻ എന്നെത്തന്നെ പുകഴ്‌ത്തിയൊരു പോസ്റ്റിട്ടു. 5 മിനിട്ട് കഴിഞ്ഞപ്പോഴേക്കും മെസേജിന്റെ പൊടിപൂരം. മറ്റൊരു നടനെക്കുറിച്ച് നല്ലത് പറയാൻ കാണിച്ച ചാക്കോച്ചന്റെ മനസ്സിനെ എല്ലാവരും അഭിനന്ദിച്ചു.

അവൻ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു, 'കൂട്ടുകാരനെന്ന നിലയിൽ നീ ചെയ്യേണ്ട കടമയാണ് ഞാൻ ചെയ്തത്. ഇതിന്റെ ക്രെഡിറ്റ് നീയെടുത്തോ..' നമ്മളെക്കൊണ്ട് ഇത്രയൊക്കെയല്ലേ പറ്റൂ'. ജയസൂര്യ ചിരിയോടെ പറയുന്നു.