കൊച്ചി: പ്രഥമ ജെസിബി സാഹിത്യപുരസ്‌ക്കാരത്തിന്റെ അവസാന അഞ്ച് പേരുടെ പട്ടികയിൽ ബെന്യാമിനും പെരുമാൾ മുരുകനും. ബെന്യാമിന്റെ മുല്ലപ്പൂ നിറമുള്ള പകലുകൾ എന്ന നോവലിന്റെ ഇംഗ്ലിഷ് പരിഭാഷയായ ജാസ്മിൻ ഡേയ്സ് എന്ന കൃതിയാണ് രാജ്യത്തെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള സാഹിത്യ പുരസ്‌ക്കാരത്തിന്റെ അവസാന അഞ്ചിൽ എത്തിയത്്. ഷഹനാസ് ഹബീബാണ് ജാസ്മിൻ ഡേയ്സ് ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തിയത്.

തമിഴ് സാഹിത്യകാരനായ പെരുമാൾ മുരുകന്റെ പൂനാച്ചി എന്ന നോവലിന്റെ ഇംഗ്ലിഷ് പരിഭാഷയായ പൂനാച്ചി, ദി സ്റ്റോറി ഓഫ് എ ബ്ലാക്ക് ഗോട്ട് എന്ന നോവലാണ് പട്ടികയലുള്ളത്. എൻ.കല്യാണരാമനാണ് പൂനാച്ചി ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തിയത്. അവാർഡ് നേടുന്ന നോവലിന് 25 ലക്ഷം രൂപയാണ് സമ്മാന തുക. മൊഴമാറ്റത്തിന് അഞ്ച് ലക്ഷവും ലഭിക്കും. അവസാന അഞ്ചിൽ ഉൾപ്പെടുന്ന പുസ്തകത്തിന് ഒരു ലക്ഷം രൂപയും 50000 രൂപ മൊഴിമാറ്റത്തിനും ലഭിക്കും. ഒക്ടോബർ 24നാണ് വിജയിയെ പ്രഖ്യാപിക്കുക.

ചലച്ചിത്ര പ്രവർത്തക ദീപ മെഹ്ത്ത, സംരംഭകനും പണ്ഡിതനുമായ രോഹൻ മൂർത്തി, എഴുത്തുകാരിയും യേൽ സർവകലാശാലയിലെ ആസട്രോഫിസിസ്റ്റുമായ പ്രിയംവദ നടരാജൻ, നോവലിസ്റ്റ് വിവേക് ഷാൻബാഗ്, എഴുത്തുകാരൻ അർഷിയ സത്താർ എന്നിവരടങ്ങിയ ജൂറിയാണ് അവസാന റൗണ്ടിലേക്കുള്ള നോവലുകൾ തിരഞ്ഞെടുത്തത്