കൊച്ചി: കൺമുന്നിൽ ഒരു അപകടം നടന്നാൽ അത് മൊബൈൽ ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ലൈക്കുകളും കമന്റ്സും വാങ്ങിക്കൂട്ടാൻ എല്ലാവർക്കും തിടുക്കമാണ്. എന്നാൽ ആ ജീവൻ രക്ഷിക്കാൻ ആരു തയ്യാറാവുന്നില്ല എന്ന കാര്യം ഏറെ വേദനാജനകമാണ്. ഏതാനം ദിവസങ്ങൾക്ക് മുൻപ് കൊച്ചിയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണയാളെ രക്ഷിക്കാൻ നോക്കാതെ കൂട്ടം കൂടി നിക്കുകയും ഒടുവിൽ മണിക്കൂറുകൾക്ക് ശേഷം അത് വഴി വന്ന വനിതാ അഡ്വ: ഹോസ്പിറ്റലിലെത്തിച്ച വാർത്ത ആരും മറന്നിട്ടില്ല. എന്നാൽ മനുഷ്യ മനസ്സിന്റെ നന്മ ഒട്ടും വറ്റാത്ത കുറച്ചാളുകളെങ്കിലും ഇപ്പോഴും ഉണ്ട് എന്ന് തെളിയിക്കുന്ന ഒരു വാർത്തയാണ് എറണാകുളം തോപ്പും പടിയിൽ നിന്നും പുറത്ത് വന്നത്.

പ്രണയ നൈരാശ്യം മൂലം ആത്മഹത്യ ചെയ്യാനായി പാലത്തിൽ നിന്നും കായലിലേക്ക് ചാടിയ പള്ളുരുത്തി സ്വദേശിനിയായ യുവതിയെ സ്വന്തം ജീവൻ പോലും വകവയ്ക്കാതെ കൂടെ ചാടി രക്ഷിച്ച് ഒരു യുവാവ്. കുമ്പളങ്ങി വേലശ്ശേരി ഉണ്ണി(ആന്റണി)യുടെയും ഡെയ്സിയുടെയും മകൻ ജീവൻ ആന്റണിയാണ് ആ യുവാവ്. സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ താരമാണ് ജീവൻ. കഴിഞ്ഞ ദിവസം തോപ്പും പടി പാലത്തിൽ നിന്നും ചാടിയ ഇരുപതുകാരിയെയാണ് ജീവൻ രക്ഷിച്ചത്. നിലയില്ലാക്കയത്തിലേക്ക് മുങ്ങിത്താണ യുവതിയെ രക്ഷിക്കാൻ ആരും ശ്രമിക്കാതെ കാഴ്ചക്കാരായി നാട്ടുകാർ നിന്നപ്പോഴാണ് പത്തൊൻപതുകാരനായ ഈ ചെറുപ്പക്കാരൻ ധീരമായി മുന്നിട്ടിറങ്ങി യുവതിയെ രക്ഷിച്ചത്. പൊലീസും നാട്ടുകാരും ഒരു പോലെ അഭിനന്ദനെ കൊണ്ട് വീർപ്പു മുട്ടിക്കുകയാണ് ജീവനെ ഇപ്പോൾ. അന്ന് രാത്രിയിൽ സംഭവിച്ച കാര്യങ്ങളെപ്പറ്റി മറുനാടൻ മലയാളിയോട് ജീവൻ മനസ്സ് തുറക്കുന്നു.