കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജ് വിദ്യാർത്ഥിനി ജെസ്നയുടെ തിരോധാനം സംബന്ധിച്ചുള്ള സംസ്ഥാന പൊലീസിന്റെ അന്വേഷണം വഴിമുട്ടി നിൽക്കുമ്പോൾ സിബിഐ അനേഷണം വേണമെന്ന് ജസ്റ്റിസ് ഫോർ ജെസ്ന ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.

ജെസ്നയെ കാണാതായിട്ട് രണ്ടു മാസം കഴിഞ്ഞിട്ടും സംസ്ഥാന പൊലീസിന് ഒരു തുമ്പും കണ്ടെത്താനാവാത്തത് വൻവീഴ്ചയാണ്. പൊതുജനങ്ങളിൽ ഇത്തരം തിരോധനങ്ങൾ ആശങ്കയുണർത്തുന്നു. സമാനമായ രീതിയിൽ കുമരകത്തും കോട്ടയത്തും നടന്ന സംഭവങ്ങളിൽ ഇതു വരെ ഒരു തുമ്പും കിട്ടിയിട്ടില്ല.

വരും ദിവസങ്ങളിൽ ആക്ഷൻ കൗൺസിൽ ജനകീയ പ്രതിഷേധങ്ങൾ കൂടുതൽ ശക്തമാക്കും. ജൂണിൽ കാഞ്ഞിരപ്പള്ളിയിൽ വൻ പ്രതിഷേധ മാർച്ചും ലഷ്യമിടുന്നു. വിവിധ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ പ്രസ്ഥാനങ്ങളെ എകോപിച്ചുകൊണ്ടുള്ള കൂട്ടായ്മയും ജനകീയ പ്രതിഷേധവുമാണ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്.

ആക്ഷൻ കൗൺസിൽ ചെയർമാൻ സാവിയോ പാപൂരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം രക്ഷാധികാരി ഷെവലിയാർ അഡ്വ വി സി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജോജി നിരപ്പേൽ, ചാക്കോച്ചൻ വെട്ടിത്താനം, നിതിൻ ചാകലക്കൽ, ബിനോ വർഗീസ് എന്നിവർ സംസാരിച്ചു.

വിവിധ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തി ആക്ഷൻ കൗൺസിൽ വിപുലീകരിക്കരിക്കുമെന്നും എല്ലാവരും ഒറ്റക്കെട്ടായി ജെസ്നയുടെ വിഷയത്തിൽ പ്രവർത്തിക്കണമെന്നും ചെയർമാൻ സാവിയോ പാമ്പൂരി പറഞ്ഞു.