- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താങ്കൾ എല്ലാവർക്കും വീടു നിർമ്മിച്ചു നൽകുമ്പോൾ ഞങ്ങളെ കൂടി പരിഗണിക്കണം; ഇവിടെ കിടന്നു ചാവുകയാണങ്കിലും ഞങ്ങളുടെ കുട്ടികൾക്ക് താങ്കൾ പറഞ്ഞ വീടു നൽകണം; അങ്ങനെ ഒരു മനസ്സലിവെങ്കിലും പാവങ്ങളായ ഞങ്ങളോട് കാട്ടുമല്ലോ: ഇടത് സ്ഥാനാർത്ഥി സജി ചെറിയാന് ചേർത്തലയിലെ സമരപന്തലിൽ നിന്ന് ഒരു തുറന്നകത്ത്; നിരാഹാരമിരിക്കുന്ന നേഴ്സ് ജിജി ജേക്കബിന്റെ കത്ത് വൈറലാകുമ്പോൾ
ആലപ്പുഴ: ചെങ്ങന്നൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന് ചേർത്തല കെ.വി എം സമരപന്തലിൽ നിന്ന് മരണം വരെ നിരാഹാരം അനുഷ്ഠിക്കുന്ന യുഎൻഎ യൂണിറ്റ് പ്രസിഡന്റ് ജിജി ജേക്കബിന്റെ തുറന്ന കത്ത് വൈറലാകുന്നു. ചെങ്ങന്നൂരിൽ ജയിച്ചാൽ ആലപ്പുഴയിൽ മുഴുവൻ പേർക്കും വീടു വെച്ചു നൽകുമെന്നു പറഞ്ഞ സജി ചെറിയാൻ ചേർത്തലയിൽ സമരത്തിലിരിക്കുന്ന നഴ്സുമാരുടെ പ്രശ്നം പരിഹരിക്കാൻ ഇടപെടുന്നില്ലെന്ന ആക്ഷേപമാണ് കത്തിലുള്ളത്. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ് സജി ചെറിയാൻ. ഒരു പക്ഷേ, നിരാഹാരം കിടന്ന് ചത്തുപോയാൽ തങ്ങളുടെ കുട്ടികൾക്കെങ്കിലും സജി ചെറിയാൻ പറഞ്ഞ വീടു നൽകണമെന്ന് ജിജി കത്തിലൂടെ പറയുന്നു. തങ്ങൾക്ക് നീതി ഇനിയും അകലെയാണെന്നും കൂട്ടമരണത്തിനു മുമ്പായെങ്കിലും നഴ്സുമാരെ തിരിഞ്ഞുനോക്കണമെന്നും ജിജി കത്തിലൂടെ അഭ്യർത്ഥിക്കുന്നു. കത്തിന്റെ പൂർണ്ണ രൂപം നമസ്‌കാരം സർ, ചെങ്ങന്നൂരിൽ അങ്ങ് വിജയിച്ചാൽ ആലപ്പുഴയിലെ മുഴുവൻ പേർക്കും വീടു നിർമ്മിച്ച് നൽകും എന്നൊരു വാർത്ത കാണാനിടയായി. വളരെ സന്തോഷമുണ്ട് അങ്ങയുടെ സാമൂഹിക പ്രതിബദ്ധതയും സാധാരണ ജ
ആലപ്പുഴ: ചെങ്ങന്നൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന് ചേർത്തല കെ.വി എം സമരപന്തലിൽ നിന്ന് മരണം വരെ നിരാഹാരം അനുഷ്ഠിക്കുന്ന യുഎൻഎ യൂണിറ്റ് പ്രസിഡന്റ് ജിജി ജേക്കബിന്റെ തുറന്ന കത്ത് വൈറലാകുന്നു. ചെങ്ങന്നൂരിൽ ജയിച്ചാൽ ആലപ്പുഴയിൽ മുഴുവൻ പേർക്കും വീടു വെച്ചു നൽകുമെന്നു പറഞ്ഞ സജി ചെറിയാൻ ചേർത്തലയിൽ സമരത്തിലിരിക്കുന്ന നഴ്സുമാരുടെ പ്രശ്നം പരിഹരിക്കാൻ ഇടപെടുന്നില്ലെന്ന ആക്ഷേപമാണ് കത്തിലുള്ളത്.
സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ് സജി ചെറിയാൻ. ഒരു പക്ഷേ, നിരാഹാരം കിടന്ന് ചത്തുപോയാൽ തങ്ങളുടെ കുട്ടികൾക്കെങ്കിലും സജി ചെറിയാൻ പറഞ്ഞ വീടു നൽകണമെന്ന് ജിജി കത്തിലൂടെ പറയുന്നു. തങ്ങൾക്ക് നീതി ഇനിയും അകലെയാണെന്നും കൂട്ടമരണത്തിനു മുമ്പായെങ്കിലും നഴ്സുമാരെ തിരിഞ്ഞുനോക്കണമെന്നും ജിജി കത്തിലൂടെ അഭ്യർത്ഥിക്കുന്നു.
കത്തിന്റെ പൂർണ്ണ രൂപം
നമസ്‌കാരം സർ,
ചെങ്ങന്നൂരിൽ അങ്ങ് വിജയിച്ചാൽ ആലപ്പുഴയിലെ മുഴുവൻ പേർക്കും വീടു നിർമ്മിച്ച് നൽകും എന്നൊരു വാർത്ത കാണാനിടയായി. വളരെ സന്തോഷമുണ്ട് അങ്ങയുടെ സാമൂഹിക പ്രതിബദ്ധതയും സാധാരണ ജനങ്ങളോടുള്ള സ്നേഹവും ഇങ്ങിനെ അടുത്തറിയുമ്പോൾ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂർ നിയമസഭാ മണ്ഡലത്തിലെ ജനങ്ങളോട് മാത്രമല്ലല്ലോ അങ്ങ് ഈ വാത്സല്യം കാണിക്കുന്നത് എന്നറിയുന്നതിൽ സന്തോഷം ഇരട്ടിയാവുന്നു.
ജനനേതാക്കളായാൽ ഇങ്ങനെയാവണം. അങ്ങ് ഒരു മാതൃകയാണ്. ഞാൻ ആ മണ്ഡലത്തിൽ വോട്ടുള്ളവരല്ലെങ്കിലും ഞങ്ങളിൽ ആയിരക്കണക്കിനാളുകൾ ചെങ്ങന്നൂർ മണ്ഡലത്തിലുള്ളവരാണ്. അവരുടെ കുടുംബാംഗങ്ങളടക്കം അവിടെ വോട്ടുള്ളവരാണ്.
അങ്ങയുടെ ഈ ജനതാല്പര്യം അവരില്ലെല്ലാം ചർച്ചയാണ്. പക്ഷെ, പാവങ്ങൾക്ക് വീട് വച്ച് കൊടുക്കാൻ താല്പര്യം പ്രകടിപ്പിക്കുന്ന അങ്ങേയ്ക്ക് തൊട്ടപ്പുറത്ത് ചേർത്തലയിൽ സമരമിരിക്കുന്ന നഴ്സുമാരുടെ പ്രശ്നം ഇടപെട്ട് തീർക്കാൻ മനസില്ലെന്ന തരത്തിലാണ് ഇവരുടെയെല്ലാം വർത്തമാനം.
സിപിഐ-എമ്മിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറി എന്ന നിലയിലോ ചെങ്ങന്നൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എന്ന പരിവേഷത്തിലോ ഒരു സാധാരണക്കാരൻ എന്ന നിലയിലോ അങ്ങേക്ക് അറിയുമോ എന്നറിയില്ല ചേർത്തലയിൽ ഞങ്ങൾ കുറച്ച് നഴ്സുമാർ കഴിഞ്ഞ 205 ദിവസമായി സമരത്തിലാണ്. രണ്ട് മാസക്കാലമായി നിരാഹാര സമരത്തിലും. അതും ന്യായമായി ഒരു തൊഴിലാളിക്കു കിട്ടേണ്ട അവകാശങ്ങൾക്കായി. നാലു ദിവസം മുമ്പ് യുഎൻഎ കെ.വി എം ഹോസ്പിറ്റൽ യൂണിറ്റിന്റെ പ്രസിഡന്റായ ഞാൻ തന്നെ നിരാഹാരം ഏറ്റെടുത്തിരിക്കുകയാണ്.
തൊഴിലാളി വർഗ്ഗ പാർട്ടി എന്ന് ഞങ്ങളിലെ ഭൂരിഭാഗം പേരും അവകാശപ്പെടുന്ന സിപിഐ-എം നയിക്കുന്ന ഇടതുപക്ഷ സർക്കാർ അധികാരത്തിലിരിക്കുമ്പോഴാണ് ഞങ്ങൾക്ക് ഈ 205 ദിവസമായി സമരത്തിൽ ഇരിക്കേണ്ടി വരുന്നത്. ഇനി ഞങ്ങൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമല്ല എന്ന് അങ്ങേക്ക് അഭിപ്രായമുണ്ടെങ്കിൽ അക്കാര്യം പറയാനായിട്ടെങ്കിലും അങ്ങ് ഇവിടം വരെ ഒന്ന് വരണം. കാരണം ഞങ്ങൾ തൊഴിലാളി പ്രസ്ഥാനങ്ങളെ നെഞ്ചിലേറ്റുന്നവർ ഒരു തീരുമാനം എടുക്കാൻ പോവുകയാണ്, അത് ഒന്ന് നേരിട്ട് പറയാൻ വേണ്ടിയാണ്.
ഒരു പക്ഷേ ഞാൻ ഇവിടെ നിരാഹാരം കിടന്ന് ചത്തു പോയേക്കാം. അതൊന്നും താങ്കൾക്കും താങ്കളുടെ പ്രസ്ഥാനത്തിനും പ്രശ്നമല്ലെന്നറിയാം. പക്ഷേ ഈ ലോകം അറിയണം ഞങ്ങൾ ഇത് താങ്കളെ ധരിപ്പിച്ചിരുന്നു എന്നുള്ളത്. അതോടൊപ്പം പറയട്ടെ താങ്കൾ എല്ലാവർക്കും വീടു നിർമ്മിച്ചു നൽകുമ്പോൾ ഞങ്ങളെ കൂടി പരിഗണിക്കണം. കാരണം ഈ സമരം ചെയ്യുന്നവരിൽ ഭൂരിഭാഗം പേരും വീടില്ലാത്തവരാണ്. ഞങ്ങൾ ഈ സമരത്തിൽ നിന്ന് വിജയമില്ലാതെ പിന്മാറില്ല. ഇനി ഇവിടെ കിടന്നു ചാവുകയാണങ്കിലും ഞങ്ങളുടെ കുട്ടികൾക്ക് താങ്കൾ പറഞ്ഞ വീടു നൽകണം. അങ്ങനെ ഒരു മനസ്സലിവെങ്കിലും പാവങ്ങളായ ഞങ്ങളോട് കാട്ടുമല്ലോ. ഉണ്ടാവും എന്നു പ്രതീക്ഷിക്കുന്നു.
ഏറെ പ്രതീക്ഷയുണ്ടായിരുന്നു ഞങ്ങൾക്ക്, പക്ഷേ നീതി ഇനിയും അകലെയാണ്. പണാധിപത്യത്തിനു മുമ്പിൽ കുടപിടിക്കുന്നവർക്ക് ജനാധിപത്യവിശ്വാസം നഷ്ടപ്പെട്ടാൽ അതിശയപ്പെടേണ്ടതില്ല. അങ്ങ് ജനവിധി തേടുന്നതിനു മുമ്പായി, ഞങ്ങളുടെ കൂട്ടമരണത്തിന് മുമ്പായെങ്കിലും ഞങ്ങൾ നഴ്സുമാരെ ഒന്നു തിരിഞ്ഞു നോക്കണേ. എങ്കിലേ ആ തീരുമാനം അങ്ങയെ അറിയിക്കാൻ ഞങ്ങൾക്കാവൂ.
വിനയപൂർവ്വം
തൊഴിലാളി വർഗ്ഗത്തിനായി നിരാഹാരം അനുഷ്ഠിക്കുന്ന
ഒരു സാധാരണക്കാരിയായ നഴ്സ്,
ജിജി ജേക്കബ്