എജ്ബാസ്റ്റൺ: ഇന്ത്യയ്ക്കെതിരായ എജ്ബാസ്റ്റൺ ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ ബാറ്റിങ് തകർച്ചയിൽ നിന്നും കരകയറ്റിയത് സെഞ്ചുറി നേടിയ ജോണി ബെയർസ്റ്റോയാണ്. മറ്റ് ഇംഗ്ലീഷ് ബാറ്റ്സ്മാന്മാർ ഇന്ത്യൻ പേസർമാർക്ക് മുന്നിൽ പതറിയപ്പോൾ ബെയർസ്റ്റോ 140 പന്തുകളിൽ നിന്ന് രണ്ട് സിക്സും 14 ഫോറുമടക്കം 106 റൺസെടുത്തു.

എന്നാൽ തുടക്കത്തിൽ ബെയർസ്റ്റോയും ഇന്ത്യൻ ബൗളിങ്ങിനു മുന്നിൽ പതറിയിരുന്നു. ഇതിനിടെ താരത്തെ സ്ലെഡ്ജ് ചെയ്ത വിരാട് കോലിയുടെ പ്രവൃത്തിയാണ് ബെയർസ്റ്റോയുടെ തനിസ്വരൂപം പുറത്തുവരാൻ കാരണമായത്.

കോലി സ്ലെഡ്ജ് ചെയ്തതിനെ തുടർന്ന് പ്രകോപിതനായ ബെയർസ്റ്റോ പിന്നീട് ഇന്ത്യൻ ബൗളർമാരെ കടന്നാക്രമിക്കുകയായിരുന്നു. ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ ബെയർസ്റ്റോ പതറുന്നതിനിടെയാണ് കോലി താരത്തെ പ്രകോപിപ്പിക്കുന്നത്. കോലി പ്രകോപിപ്പിക്കുമ്പോൾ 61 പന്തിൽ നിന്ന് 13 റൺസ് മാത്രമായിരുന്നു ബെയർസ്റ്റോ നേടിയിരുന്നത്. അതിന് ശേഷം താരം ആക്രമിച്ച് കളിക്കുകയായിരുന്നു.അതിനു ശേഷം നേരിട്ട 79 പന്തിൽ നിന്ന് അടിച്ചുകൂട്ടിയത് 93 റൺസാണ്.

ബെയർസ്റ്റോ 61 പന്തിൽ നിന്ന് 13 റൺസെന്ന നിലയിൽ നിൽക്കെയാണ് കോലി താരത്തോട് വാക്കുകൾ കൊണ്ട് ഏറ്റുമുട്ടിയത്. രണ്ടാം ദിവസത്തെ അവസാന സെഷനിൽ സ്ലിപ്പിൽ നിന്നിരുന്ന കോലി ബെയർ‌സ്റ്റോയെ സ്ഥിരമായി സ്ലെഡ്ജ് ചെയ്തിരുന്നു. പിന്നാലെ മൂന്നാം ദിനം കളിയാരംഭിച്ചപ്പോഴും കോലി, ബെയർ‌സ്റ്റോയെ വാക്കുകൾ കൊണ്ട് നേരിട്ടു.

ഇതിനിടെ കോലിയോട് ബെയർ‌സ്റ്റോ എന്തോ പറഞ്ഞതോടെ ഇരുവരും നേർക്കുനേർ എത്തി. ഇതോടെ അമ്പയർമാരായ അലിം ദാറും റിച്ചാർഡ് കെറ്റൽബറോയും എത്തി രംഗം ശാന്തമാക്കുകയായിരുന്നു. തിരിച്ച് ഫീൽഡിങ് പൊസിഷനിലേക്ക് പോകുന്നതിനിടെ ബെയർ‌സ്റ്റോയോട് വായടക്കി കളിയിൽ ശ്രദ്ധിക്കാൻ കോലി പറയുന്നതും കാണാമായിരുന്നു

ഇതിനു പിന്നാലെ കോലിയെ ട്രോളി മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ് തന്നെ രംഗത്തെത്തി. കോലി സ്ലെഡ്ജ് ചെയ്യുന്നതിന് മുമ്പ് ബെയർസ്റ്റോയുടെ സ്ട്രൈക്ക് റേറ്റ് 21, ശേഷം 150. പൂജാരയെ പോലെ കളിച്ചിരുന്നയാളെ സ്ലെഡ്ജ് ചെയ്ത് (ഋഷഭ്) പന്തിനെ പോലെയാക്കിയെന്ന് സെവാഗ് ട്വീറ്റ് ചെയ്തു.

നേരത്തെ ഇന്ത്യയ്ക്കായി ഒന്നാം ഇന്നിങ്സിൽ തകർപ്പൻ ബാറ്റിങ് പുറത്തെടുത്ത ഋഷഭ് പന്തിന്റെ ബാറ്റിങ്ങിനോട് ബെയർസ്റ്റോയുടെ ഇന്നിങ്സിനെ താരതമ്യപ്പെടുത്തിയായിരുന്നു സെവാഗിന്റെ ട്വീറ്റ്.