തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ച വോട്ടർപട്ടികയിൽ പേരുള്ള യുവാവിനും യുവതിക്കും വോട്ടുചെയ്യാനെത്തിയപ്പോൾ ഉണ്ടായ ദുരനുഭവം ചൂണ്ടിക്കാട്ടിയുള്ള വീഡിയോ പങ്കുവെച്ചുവിമർശനവുമായി നടൻ ജോയി മാത്യു. പൊലീസിന് മുന്നിലിട്ടാണ് യുവാവ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. 'ഈ പഞ്ചായത്തിൽ ജനിച്ചു വളർന്നവർ മാത്രമേ ഇവിടെ വോട്ടു ചെയ്യാവൂ...' എന്നാണ് യുവാവിനെ മർദനത്തിന് ഇരയാക്കിയവരുടെ വാദം.

വയനാട് സ്വദേശിയായ ഈ വോട്ടർ ജോലിയുടെ ഭാഗമായി കഴിഞ്ഞ 14 വർഷമായി കിഴക്കമ്പലത്ത് ഭാര്യയും മക്കളുമൊത്ത് വാടകയ്ക്ക് താമസിച്ചു വരുന്നയാളാണ്. ഇയാൾക്ക് വേറെ എവിടെയും വോട്ടുമില്ല. എന്നാൽ, കിഴക്കമ്പലം പഞ്ചായത്തിൽ ആര് വോട്ടുചെയ്യണമെന്ന് ഞങ്ങൾ തീരുമാനിക്കുമെന്നാണ് യുവാവിനെ അക്രമിക്കുന്നവരുടെ ഭാഷ്യം.

20 ട്വിന്റിക്കെതിരെ എൽ.ഡി.എഫും യു.ഡി.എഫും ഒറ്റ സ്ഥാനാർത്ഥിയെ നിർത്തിയിരിക്കുന്ന കുമ്മനോട് വാർഡിലാണ് ഇത്തരമൊരു അനിഷ്ട സംഭവം അരങ്ങേറിയത്. ഇത്തരത്തിൽ നൂറുകണക്കിന് ആളുകളാണ് ഇവിടെ നിന്നും വോട്ടുചെയ്യാതെ മടങ്ങിയത്.