തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ എംടി വാസുദേവൻ നായരുടെ സാഹിത്യത്തിലെ ഉദ്ധരിണികൾ പ്രയോഗിച്ച ധനമന്ത്രി തോമസ് ഐസക്കിനെ വിമർശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു.

അരിയുടെയും തുണിയുടെയും കാര്യം പറയേണ്ടിടത്ത് സാഹത്യം വിളമ്പുന്നതുകൊണ്ട് കാര്യമില്ലെന്ന് ജോയ് മാത്യു ചൂണ്ടികാട്ടി. ഒരു പൗരന്റെ നിത്യജീവിതത്തെ ബാധിക്കുന്ന കണക്കും കണിശതയുമാണു ധനമന്ത്രിയുടെ ബജറ്റിൽ വേണ്ടതെന്നും അദ്ദേഹം പറയുന്നു.

ആനുകാലിക വിഷയങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ ശക്തമായി പ്രതികരിക്കുന്ന വ്യക്തിയാണ് ജോയ്മാത്യു. എന്നാൽ തന്റെ പ്രതികരണങ്ങൾ ശരിയാംവണ്ണം മനസ്സിലാക്കത്തവർ നടത്തുന്ന പ്രതികരണങ്ങളിൽ അസഹ്യമായെന്നു ചൂണ്ടിക്കാട്ടി ഫേസ്‌ബുക് പോസ്റ്റുകൾ നിർത്തുകയാണെന്ന് രണ്ടുദിവസം മുമ്പ് ഇദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ രണ്ടു ദിവസത്തിനുശേഷം വീണ്ടും ശക്തമായ പ്രതികരണങ്ങളുമായി അദ്ദേഹം മടങ്ങിവന്നിരിക്കുകയാണ്.

ജോയ് മാത്യുവിന്റെ ഫേസ്‌ബുക് കുറിപ്പ്:

അസ്ഥാനത്ത് സാഹിത്യം വിളബുന്നവരെപ്പിടിച്ച് സാഹിത്യ അക്കാദമി അധ്യക്ഷന്മാരോ യൂനിവേഴ്‌സിറ്റി സാഹിത്യവിഭാഗം തലവന്മാരോ ആക്കുകയാണു വേണ്ടത്-

അരിയുടേയും തുണിയുടേയും കാര്യം പറയണ്ടിടത്ത് സാഹിത്യം വിളബിയതുകൊണ്ട് കാര്യമില്ല -

ധനകാര്യ മന്ത്രിയുടെ ബജറ്റിൽ വേണ്ടത് ഒരു പൗരന്റെ നിത്യജീവിതത്തെ ബാധിക്കുന്ന കണക്കും
കണിശതയുമാണ്-

ഇനി അവതരിപ്പിച്ച ബജറ്റ് കാവ്യാത്മകമായി ജനങ്ങൾക്ക് അനുഭവപ്പെടണമെങ്കിൽ ബജറ്റിൽ
പറഞ്ഞകാര്യങ്ങൾ നടപ്പിൽ വരുത്താൻ പണം വേണം.

അതിനു കിഫ്ബി കനിയണം.

ഇല്ലെങ്കിൽ ഏതോ നികുതിഭാരം നമ്മളെകാത്തിരിക്കുന്നുണ്ട് എന്ന് വ്യക്തം-
അപ്പോഴാണു നമ്മുടെ ജീവിതം ശരിക്കും കാവ്യാത്മകമാവുക.