കോഴിക്കോട്: മമ്മൂട്ടിയെ പോലെ വ്യക്തി ജീവിതത്തിൽ സ്ത്രീകളെ ഇത്രയേറെ ബഹുമാനിക്കുന്ന മറ്റൊരാളെ സിനിമാലോകത്ത് താൻ കണ്ടിട്ടില്ലെന്നു ജോയ് മാത്യു. കസബ സിനിമയിലെ സ്ത്രീവിരുദ്ധ രംഗങ്ങൾക്കെതിരേ വിമൻ കളക്ടീവ് ഉയർത്തിയ വിമർശനത്തെ തുടർന്ന് ഇപ്പോൾ നടക്കുന്ന വിവാദങ്ങളിൽ മമ്മൂട്ടിയെ ന്യായീകരിച്ചാണ് ജോയ് മാത്യു രംഗത്തു വന്നിരിക്കുന്നത്. മമ്മൂട്ടിയെ വിമർശിക്കുന്ന നടിമാർക്കുപോലും അദ്ദേഹത്തെ ആരാധനയാണെന്നും ജോയ് മാത്യു പറയുന്നു.

'അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ പേരിലാണു ഒരു നടനെ വിമർശിക്കുന്നതെങ്കിൽ ദുശ്ശാസന വേഷം അഭിനയിക്കുന്ന കഥകളി നടൻ ഗോപി ആശാനെ നാം എന്തു ചെയ്യണം?' എന്നാണ് ജോയ് മാത്യു ചോദിക്കുന്നത്. വ്യക്തി ജീവിതത്തിൽ സ്ത്രീകളെ ഏറെ ബഹുമാനിക്കുന്നയാളാണ് മമ്മൂട്ടിയെന്ന സർട്ടിഫിക്കറ്റും ജോയ് മാത്യു മമ്മൂട്ടിക്ക് നൽകുന്നുണ്ട്. അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ പേരിൽ നടനെ വിമർശിക്കുന്ന ശരിയല്ലയെന്ന അഭിപ്രായമാണ് ജോയ് മാത്യു ഫേസ്‌ബുക്കിലൂടെ പ്രകടിപ്പിച്ചത്.

മമ്മൂട്ടിയുടെ കഥാപാത്രത്തെ വിമർശിച്ച പാർവ്വതിയെ പരോക്ഷമായി വിമർശിച്ചുകൊണ്ടാണ് ജോയ് മാത്യു നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. മമ്മൂട്ടിയെന്ന നടനെ സിനിമയിലെ പെണ്ണുങ്ങൾ എല്ലാം തന്നെ ബഹുമാനിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് മമ്മൂക്കയെന്ന് മമ്മൂട്ടിയെ വിളിക്കുന്നതെന്നും പറയുന്ന ജോയ് മാത്യു അങ്ങനെയല്ലെങ്കിൽ മമ്മൂട്ടിയെ 'മിസ്റ്റർ മമ്മൂട്ടി' എന്ന് അഭിസംബോധന ചെയ്യാൻ ധൈര്യം കാണിക്കാത്തതെന്തെന്നും ചോദിക്കുന്നു.

ജോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മമ്മൂട്ടി എന്ന നടനെ ആക്രമിക്കുന്ന സിനിമയിലെ പെണ്ണുങ്ങൾ എല്ലാം തന്നെ' മമ്മുക്ക മമ്മുക്ക' എന്ന് തന്നെ വിളിക്കാൻ കാരണം അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ടാണെന്ന് എനിക്ക് തോന്നുന്നില്ല, മറിച്ച് അവരുടെയൊക്കെയുള്ളിൽ കിടക്കുന്ന മമ്മൂട്ടി എന്ന താരത്തോടുള്ള ആരാധന കൊണ്ടുതന്നെയാണു? അല്ലെങ്കിൽ എന്തുകൊണ്ടാണ് ഇപ്പറഞ്ഞ പെണ്ണുങ്ങളിലാരും 'മിസ്റ്റർ മമ്മൂട്ടി 'എന്ന് അഭിസംബോധന ചെയ്യാൻ ധൈര്യം കാണിക്കാത്തത്, അതല്ലെ അതിന്റെയൊരു അന്തസ്സ്.

വ്യക്തി ജീവിതത്തിൽ സ്ത്രീകളെ ഇത്ര ബഹുമാനിക്കുന്ന മറ്റൊരാളെ സിനിമാ ലോകത്ത് ഞാൻ കണ്ടിട്ടില്ല. അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ പേരിലാണു ഒരു നടനെ വിമർശ്ശിക്കുന്നതെങ്കിൽ ദുശ്ശാസന വേഷം അഭിനയിക്കുന്ന കഥകളി നടൻ ഗോപി ആശാനെ നാം എന്തു ചെയ്യണം?