ന്യൂഡൽഹി: കടൽകൊലക്കേസിൽ 10 കോടി വാങ്ങികേസ് ഒത്തുതീർപ്പാക്കാൻ ധാരണ. ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മരണപ്പെട്ട മത്സ്യത്തൊഴിലാളികളായ ജലസ്റ്റിൻ, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങൾക്ക് നാല് കോടി വീതമാണ് നഷ്ടപരിഹാരം ലഭിക്കുക. ഇവർ സഞ്ചരിച്ചിരുന്ന ബോട്ടിന്റെ ഉടമയായ ഫ്രഡിന് രണ്ട് കോടിയും ലഭിക്കും.

ഒമ്പതു വർഷം മുമ്പാണ് നീണ്ടകര സ്വദേശികളായ മത്സ്യത്തൊഴിലാളികളെ വെടിവച്ച് കൊലപ്പെടുത്തിയത്. ഇറ്റാലിയൻ കപ്പലായ എന്റിക്ക ലെക്‌സിയിലെ നാവികർക്കെതിരായ നടപടികൾ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ബന്ധുക്കൾ നഷ്ടപരിഹാരത്തുക സ്വീകരിക്കാമെന്ന് സമ്മതിച്ചു. ഈ വിവരം സുപ്രീം കോടതിയെ കേരളം അറിയിച്ചു.

കേസിൽ പത്തുകോടി രൂപ നഷ്ടപരിഹാരം നൽകാമെന്ന് ഇറ്റലിയും സുപ്രീം കോടതിയെ അറിയിച്ചു. നഷ്ടപരിഹാരം സംബന്ധിച്ച് ധാരണയിലെത്തിയെന്നും അതുകൊണ്ട് കേസ് നടപടികൾ അവസാനിപ്പിക്കണമെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. വിദേശകാര്യ മന്ത്രാലയം നൽകുന്ന അക്കൗണ്ടിൽ മൂന്ന് ദിവസത്തിനകം പണം നിക്ഷേപിക്കാമെന്ന് ഇറ്റലി അറിയിച്ചു. കോടതിയായിരിക്കും ഇത് മരണപ്പെട്ടവരുടെ ബന്ധുകൾക്ക് വീതിച്ചു നൽകുക.

കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്ക്, അന്താരാഷ്ട്ര കോടതി ഉത്തരവ് പ്രകാരമുള്ള നഷ്ടപരിഹാരം ൽകിയെന്നും ഇരു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രപ്രശ്‌നമായതിനാൽ കേസിലെ നടപടികൾ അവസാനിപ്പിക്കണമെന്നുമാണ് കേന്ദ്രത്തിന്റെ അപേക്ഷയിൽ പറഞ്ഞിരുന്നത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിനെയാണ് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇക്കാര്യം അറിയിച്ചത്.കേരളത്തിന് വേണ്ടി സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറി കേന്ദ്ര വിദേശകാര്യ സെക്രട്ടറിക്ക് നൽകിയ കത്തിലാണ് ഇറ്റലി നൽകുന്ന നഷ്ടപരിഹാര തുക സ്വീകരിക്കാമെന്ന് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളും ബോട്ട് ഉടമസ്ഥനും സമ്മതിച്ചതായി വ്യക്തമാക്കിയിരിക്കുന്നത്. നേരത്തേ കുടുംബാംഗങ്ങൾക്ക് 2.17 കോടിരൂപ നഷ്ടപരിഹാരമായി ലഭിച്ചിരുന്നു. ഇതിന് പുറമേയാണ് ഇപ്പോൾ പത്തുകോടി കൂടി നൽകുന്നത്.

സംഭവം നടന്നത് 2012 ഫെബ്രുവരി 15നാണ്. കേരളതീരത്ത് ഇന്ത്യൻ സമുദ്രാതിർത്തിയിൽ 20.5 നോട്ടിക്കൽ മൈൽ അകലെ മീൻപിടിക്കുകയായിരുന്ന സെന്റ് ആന്റണീസ് എന്ന ബോട്ടിന് നേരെ ഇറ്റലിയുടെ ചരക്ക് കപ്പലായ എന്റിക ലെക്‌സിയിൽ സുരക്ഷയ്ക്ക് നിയോഗിച്ചിരുന്ന നാവികർ വെടിയുതിർക്കുകയായിരുന്നു.

കടൽക്കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ചാണ് വെടിവെച്ചതെന്നാണ് ഇറ്റലിയുടെ ഔദ്യോഗികഭാഷ്യം. സംഭവത്തിൽ നീണ്ടകര മൂതാക്കരയിലെ ജെലസ്റ്റിൻ വാലന്റൈൻ (44), തമിഴ്‌നാട് കുളച്ചൽ സ്വദേശി അജീഷ് പിങ്കു (22) എന്നീ രണ്ട് മീൻപിടുത്തക്കാർ കൊല്ലപ്പെട്ടു. തുടർന്ന് തന്ത്രപരമായി കൊച്ചിയിലെത്തിച്ച കപ്പലിൽനിന്ന് നാവികരെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ ഇറ്റാലിയൻ നാവികരായ സാൽവത്തോർ ജിറോണും മാസിമിലിയാനോ ലാത്തോറും പിടിയിലാവുകയായിരുന്നു