തിരുവനന്തപുരം: കേസ് രജിസ്റ്റർ ചെയ്യാതെ സ്റ്റേഷനിൽ ഹാജരാകാൻ യുവാവിന് നോട്ടീസ് നൽകിയ വനിതാ സെൽ സർക്കിൾ ഇൻസ്‌പെക്ടർക്ക് തലസ്ഥാനത്തെ ജില്ലാ കോടതിയുടെ രൂക്ഷ വിമർശനം. കള്ള പരാതിയിൽ തന്നെ വനിതാ സെൽ ഉദ്യാഗസ്ഥർ അറസ്റ്റു ചെയ്യാൻ ശ്രമിക്കുന്നുവെന്ന് കാണിച്ച് വെള്ളറട സ്വദേശിയായ യുവാവ് സമർപ്പിച്ച മുൻകൂർ ജാമ്യഹർജി പരിഗണിച്ച് കോടതി തീർപ്പാക്കവേയാണ് വനിതാ സെൽ ഉദ്യോഗസ്ഥർ കോടതിയുടെ രൂക്ഷ വിമർശനം ഏറ്റുവാങ്ങിയത്.

വനിതാ സെൽ നൽകിയ നോട്ടീസിനെതിരെ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ വനിതാ സെല്ലിനോട് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. യുവാവിനെതിരെ കേസെടുത്തിട്ടില്ലെന്നും യുവതിയുടെ പരാതിയിന്മേലുള്ള എൻക്വയറിക്കായി വിളിപ്പിച്ചിട്ട് വരാത്തതിനാലാണ് യുവാവിന് വകുപ്പ് 41 (എ) (4) നോട്ടീസ് നൽകിയതെന്നും കാണിച്ച് വനിതാ സെൽ സമർപ്പിച്ച റിപ്പോർട്ടാണ് കോടതിയെ ചൊടിപ്പിച്ചത്. യുവതിയെ പുറകേ നടന്ന് ശല്യം ചെയ്യുന്നുവെന്ന പരാതിയിൽ കേസ് (എഫ്.ഐ.ആർ) രജിസ്റ്റർ ചെയ്യാതെ ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 41 (എ) (4) പ്രകാരം നോട്ടീസ് നൽകി വിളിപ്പിച്ച പൊലീസ് നടപടിയെയാണ് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി പി. കൃഷ്ണകുമാർ രൂക്ഷമായി വിമർശിച്ചത്.

കേസന്വേഷണത്തിന്റെ ഭാഗമായി മാത്രമേ വകുപ്പ് 41 എ നോട്ടീസ് പ്രതിക്ക് നൽകാനാവൂ. കേസന്വേഷണം സാധാരണ ആരംഭിക്കേണ്ടത് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത ശേഷമാണ്. എഫ്‌ഐആർ ഇട്ടാൽ മാത്രമേ വകുപ്പ് 41 ബാധകമാക്കാൻ പറ്റുകയുള്ളുവെന്നും കോടതി ഓർമ്മിപ്പിച്ചു. വിളിപ്പിച്ചിട്ട് വരാത്തവർക്കെതിരെ വകുപ്പ് 41 (എ) (4) നോട്ടീസ് കൊടുത്ത് വരുത്തി എഫ്‌ഐആർ ഇട്ട് അറസ്റ്റ് ചെയ്യുകയെന്നത് നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. 41 ലെ ഏത് ക്ലോസ് ബാധകമാക്കണമെങ്കിലും എഫ് ഐ ആർ വേണം. പരാതിയിൽ ഒരു പ്രത്യേക കുറ്റകൃത്യം നടന്നതായി തോന്നിക്കൊണ്ട് ചുരുങ്ങിയ പക്ഷം പ്രഥമദൃഷ്ട്യാ ഒരു കേസുണ്ടെങ്കിൽ മാത്രമേ നോട്ടീസ് നൽകാൻ പാടുള്ളു. ഇവിടെ കേസെടുക്കാതെയാണ് നോട്ടീസ് നൽകിയത്.അതിനാൽ തന്നെ തന്നെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ മർദ്ദിക്കുമെന്ന യുവാവിന്റെ ഭയം ന്യായമായി കോടതിക്ക് ബോധ്യപ്പെടുന്നു.

ന്യായമായ പരാതി, കുറ്റകൃത്യം നടന്നതായുള്ള വിശ്വസനീയമായ വിവര , ന്യായമായ സംശയം എന്നിവയുണ്ടെങ്കിലേ പൊലീസിന് മുന്നോട്ടു പോകാൻ പറ്റുകയുള്ളു. അപ്രകാരം മുന്നോട്ട് പോകണമെങ്കിൽ എഫ് ഐ ആർ വേണം. 41 പ്രകാരം നോട്ടീസ് നൽകണമെങ്കിൽ എഫ് ഐ ആർ എന്നത് പ്രീ കണ്ടീഷൻ ആണെന്നും കോടതി ജാമ്യ ഹർജി തീർപ്പാക്കിക്കൊണ്ടുള്ള ഉത്തരവിൽ അടി വരയിട്ടു വ്യക്തമാക്കി.