ന്യൂഡൽഹി: യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ സുപ്രീം കോടതിയിൽ ഹർജി നൽകി. കേസിൽ ജയിലിൽ കഴിയുന്ന താഹ ഫസൽ നൽകിയ ജാമ്യ ഹർജിക്കൊപ്പം ഈ ഹർജിയും പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ഈ മാസം 24 ന് ഇരു ഹർജികളും സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് നവീൻ സിൻഹ, ആർ സുഭാഷ് റെഡ്ഡി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് താഹ ഫസലിനെയും അലൻ ഷുഹൈബിനെയും യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. പ്രഥമദൃഷ്ടാ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ഇരുവർക്കും ജാമ്യം നൽകിയെങ്കിലും പിന്നീട് താഹ ഫസലിന്റെ ജാമ്യം റദ്ദാക്കുകയായിരുന്നു.

2019 നവംബർ ഒന്നിനായിരുന്നു മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഇരുവരെയും പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് സെപ്തബർ 9ന് കോടതി കർശന ഉപാധികളോടെ ഇരുവർക്കും ജാമ്യം അനുവദിക്കുകയായിരുന്നു. ഇരുവർക്കും മാവോയിസ്റ്റ് ബന്ധമില്ലെന്ന് പറഞ്ഞാണ് എൻ.ഐ.എ. കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചത്.