മലപ്പുറം: വിവാഹ മോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവ്. ഭാര്യ ഷൈനിയെയാണ് പ്രതി ഷാജി(51) കൊലപ്പെടുത്തിയത്. പ്രതിക്ക് കോടതി ജീവപര്യന്തം തടവിന് പുറമേ ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ഫറോക്ക് പെരുമുഖം പുത്തൂർ ഭാസ്‌കരൻ മകൻ ഷാജി (51) നെയാണ് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി ടി പി സുരേഷ് ബാബു ശിക്ഷിച്ചത്.

2013 ഫെബ്രുവരി 20ന് പുലർച്ചെ 1.30നായിരുന്നു കൊലപാതകം. പരപ്പനങ്ങാടി കേടക്കളത്തിൽ ഷൈനി (36) ആണ് കൊല്ലപ്പെട്ടത്. സ്ഥിരമായി മദ്യപിച്ചെത്തി മർദ്ദിക്കുന്നത് പതിവായതിനാൽ ഷൈനി ഭർത്താവുമായി പിണങ്ങി പരപ്പനങ്ങാടിയിലെ സ്വന്തം വീട്ടിൽ താമസിച്ചു വരികയായിരുന്നു. വിവാഹ മോചനം ആവശ്യപ്പെട്ട് ഷൈനി കോടതിയെ സമീപിച്ചതാണ് ഷാജിയെ പ്രകോപിപ്പിച്ചത്.

സംഭവദിവസം അർദ്ധ രാത്രി ഷൈനിയുടെ വീട്ടിലെത്തിയ പ്രതി അര മണിക്കൂറോളം ഭാര്യയുമായി സംസാരിച്ചുവെങ്കിലും അനുരഞ്ജനത്തിന് തയ്യാറാകാത്തതാണ് കൊലപാതകത്തിൽ കലാശിച്ചത്. ഭാര്യയെ കടിച്ചും കറിക്കത്തി കൊണ്ട് കഴുത്തറുത്തും വെട്ടു കത്തി കൊണ്ട് തലക്ക് വെട്ടിയും മേശക്കാൽക്കാൽ കൊണ്ട് ദേഹമാസകലം അടിച്ചുമാണ് കൊലപ്പെടുത്തിയത്. മൃതദേഹത്തിൽ 56 മുറിവുകൾ ഉണ്ടായിരുന്നു. കേസിലെ സാക്ഷികളായ ഷൈനിയുടെ മാതാവ് കമലയുടെ ആറ് പല്ലുകൾ പ്രതിയുടെ മർദ്ദനത്തെ തുടർന്ന് നഷ്ടപ്പെട്ടിരുന്നു, മാതൃസഹോദരി വിമല, ആറു വയസ്സുകാരി മകൾ ദിയ എന്നിവർക്കും പരിക്കേറ്റു.

ഇന്ത്യൻ ശിക്ഷാ നിയമം 302 പ്രകാരം കൊലപാതകത്തിന് ജീവപര്യന്തം തടവ്, 75000 രൂപ പിഴ, പിഴയടക്കാത്തപക്ഷം മൂന്നു വർഷം അധിക തടവ്, 326 പ്രകാരം ആയുധം കൊണ്ട് അക്രമിച്ച് എല്ല്, പല്ല് എന്നിവ പൊട്ടിച്ചതിന് നാലു വർഷം കഠിന തടവ്, 25000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം ഒരു വർഷത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ. പിഴയക്കുന്ന പക്ഷം തുക ഷൈനിയുടെ മാതാവ് കമല, മകൾ ദിയ എന്നിവർ നൽകാനും വിധിച്ച കോടതി പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്കയച്ചു. താനൂർ പൊലീസ് ഇൻസ്‌പെക്ടർ എൻ സി സന്തോഷാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ സി വാസു ഹാജരായി.