കൊച്ചി: ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചനക്കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റി. വ്യാഴാഴ്ചത്തേക്കാണ് ഹൈക്കോടതി കേസ് മാറ്റി വച്ചത്. കേസിലെ ഏഴാം പ്രതി ആർ.ബി.ശ്രീകുമാറിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് കോടതി ഒരാഴ്ചത്തേയ്ക്കു കൂടി നീട്ടി. നേരത്തേ ഇടക്കാല ഉത്തരവിലൂടെ തടഞ്ഞ മറ്റു പ്രതികളുടെ അറസ്റ്റ് വിലക്കു തുടരാനും കോടതി നിർദ്ദേശിച്ചു.

കേസ് പരിഗണിക്കാൻ എടുക്കുമ്പോൾ, ഹർജി പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്ന സിബിഐയുടെ അഭ്യർത്ഥനയെ തുടർന്നാണു കേസ് മാറ്റിവച്ചത്. അസിസ്റ്റന്റ് സോളിസിറ്റർ ജനറലാണ് സിബിഐക്കു വേണ്ടി ഹാജരായത്. സുപ്രീം കോടതിയിൽ നിന്നുള്ള അഭിഭാഷകനെ ഹൈക്കോടതിയിൽ ഹാജരാക്കുന്നതിനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഇതിന്റെ ഭാഗമായാണ് കേസ് നീട്ടിവയ്ക്കാനുള്ള അഭ്യർത്ഥന എന്നാണ് വ്യക്തമാകുന്നത്.

അടുത്ത ദിവസം സിബിഐക്കായി മുതിർന്ന അഭിഭാഷകൻ ഹാജരാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞയാഴ്ച കേസ് പരിഗണിക്കുമ്പോൾ ഗൂഢാലോചനക്കേസ് പ്രതികൾക്കെതിരെ ഗുരുതര ആരോപണമാണ് അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ കോടതിയിൽ ഉയർത്തിയത്. ചാരക്കേസ് ഗൂഢാലോചനയിൽ പാക്കിസ്ഥാൻ ബന്ധമുണ്ടോ എന്നു സംശയിക്കുന്നുണ്ടെന്നായിരുന്നു ആരോപണം.

ഐഎസ്ആർഒ ചാരക്കേസിൽ കോടതി വെറുതെ വിട്ട നമ്പി നാരായണനും കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്കും ഇടയിൽ നടന്ന ഭൂമി ഇടപാടിന്റെ രേഖകൾ കോടതിയിൽ ഹാജരാക്കിയതിനു പിന്നാലെയാണ് കൂടുതൽ ഗുരുതരമായ ആരോപണങ്ങളുമായി സിബിഐ ഹൈക്കോടതിയിൽ എത്തിയിരിക്കുന്നത്.