കൊച്ചി: ഐഎൻടിയുസി നേതാവായിരുന്ന അഞ്ചൽ രാമഭദ്രനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഹൈക്കോടതി 25 വരെ തടഞ്ഞു. കേസിലെ 18-ാം പ്രതിയും സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റംഗവും സംസ്ഥാന കശുവണ്ടി വികസന കോർപറേഷൻ മുൻ ചെയർമാനുമായ ജയമോഹനന്റെ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

വിചാരണ സ്റ്റേ ചെയ്ത ജസ്റ്റീസ് കെ. ഹരിപാൽ ഹർജി 25നു പരിഗണിക്കാൻ മാറ്റുകയായിരുന്നു. തിരുവനന്തപുരം സിബിഐ കോടതിയിൽ കേസിന്റെ വിചാരണ ഒക്ടോബർ 18നു തുടങ്ങാനിരിക്കെയാണ് ഹൈക്കോടതിയുടെ ഉത്തരവ്. നവംബർ രണ്ടുവരെ 50 സാക്ഷികളെ വിസ്തരിക്കാനായിരുന്നു സിബിഐ കോടതി ഉത്തരവിട്ടിരുന്നത്.

2010 ഏപ്രിൽ 10നാണ് സംഭവം നടന്നത്. രാഷ്ട്രീയ വൈരാഗ്യത്തെത്തുടർന്ന് സിപിഎം പ്രവർത്തകർ രാമഭദ്രനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. മുന്മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന മാർക്സൺ ഉൾപ്പെടെ 19 പ്രതികളാണ് കേസിലുള്ളത്.