തിരുവനന്തപുരം: ഭിന്നശേഷിയുള്ള പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് മുപ്പത് വർഷവും മൂന്ന് മാസവും കഠിന തടവും നാൽപ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. മണ്ണന്തലയ്ക്ക് സമീപം ലക്ഷം വീട് കോളനിയിൽ മുരുകൻ എന്ന് വിളിക്കുന്ന കാപ്പിപ്പൊടി മുരുകനെ (47) യാണ് തിരുവനന്തപുരം അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജി ആർ.ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും ഒമ്പത് മാസവും കൂടി അധിക ശിക്ഷ അനുഭവിക്കണം.

2018 ഒക്ടോബർ 13 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ വീടിന് അടുത്ത് താമസിക്കുന്ന പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി തന്റെ വീട്ടിനുള്ളിൽ കയറ്റി പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കുകയായിരുന്നു. അടുത്ത ദിവസം കുട്ടി ഗ്രൗണ്ടിൽ കളിച്ച് കൊണ്ടിരിക്കുന്ന സമയത്ത് പ്രതി വീണ്ടും ബലം പ്രയോഗിച്ച് കുട്ടിയെ വീട്ടിൽ കൊണ്ട് പോയി പീഡിപ്പിച്ചു. കൊന്ന് കളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി പേടിച്ച് വീട്ടുകാരോട് പറഞ്ഞില്ല.

പ്രതി വീണ്ടും പീഡിപ്പിക്കാൻ വിളിച്ചപ്പോൾ കുട്ടി അമ്മയോട് പറഞ്ഞു. അമ്മ മണ്ണന്തല പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു. കുട്ടിക്ക് പിഴ തുകയും സർക്കാർ നഷ്ട പരിഹാരം നൽകണമെന്നും കോടതി വിധി ന്യായത്തിൽ ചൂണ്ടിക്കാട്ടി. സംഭവത്തോട് അനുബന്ധിച്ച് കുട്ടിയും വീട്ടുകാരും അനുഭവിച്ച മാനസിക വിഷമം മനസ്സിലാക്കേണ്ടത് കോടതിയുടെ ചുമതലയാണ്. അതിനാൽ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്നും വിധിന്യായത്തിൽ കോടതി വ്യക്തമാക്കി.

മണ്ണന്തല എസ് ഐയായിരുന്നു ജെ. രാകേഷാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചമത്. പൊലീസിനെ അടക്കം ആക്രമിച്ച കേസിൽ മുരുകൻ പ്രതിയാണ്.