- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക് പൗരന്മാർക്ക് നാട്ടിലേക്ക് മടങ്ങാം; കേസ് റദ്ദാക്കി ഹൈക്കോടതി; സഹോദരങ്ങൾ കേരളത്തിൽ ചികിത്സയ്ക്കായി എത്തിയത് വ്യക്തമായ രേഖകളോടെ എന്നും കോടതി

കൊച്ചി: ചികിത്സക്കായി കേരളത്തിലെത്തിയ പാക് പൗരന്മാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. സഹോദരങ്ങളായ ഇമ്രാൻ മുഹമ്മദ്, അലി അസ്ഗർ എന്നിവർക്കെതിരായ കേസാണ് റദ്ദാക്കിയത്.
നാട്ടിലേക്ക് മടങ്ങാൻ ഇരുവർക്കും കോടതി അനുമതി നൽകി. വ്യക്തമായ യാത്രാരേഖകളും അനുമതികളോടെയുമാണ് പാക് സഹോദരങ്ങൾ രാജ്യത്ത് എത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. സിംഗിൾ എൻട്രി മെഡിക്കൽ വിസയിലാണ് ഇരുവരും ഓഗസ്റ്റ് 18ന് ചെന്നൈയിലെത്തിയത്. അടുത്ത ദിവസം എറണാകുളം വാഴക്കാലയിലെ ആമ്രി റിഹാബ് ഇന്റർനാഷണലിൽ ചികിത്സ തേടി. രേഖകൾ ബ്യൂറോ ഓഫ് ഇമിഗ്രേഷന്റെ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്തിരുന്നു.
തങ്ങൾ എത്തിയ വിവരം ആശുപത്രി അധികൃതർ എറണാകുളം സ്പെഷൽ ബ്രാഞ്ച് പൊലീസിൽ അറിയിക്കുകയും ചെയ്തു. സെപ്റ്റംബർ 19ന് ചികിത്സ അവസാനിച്ച വിവരവും ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചു. എന്നാൽ നിയമവിരുദ്ധമായി ഇന്ത്യയിൽ താമസിച്ചെന്നാരോപിച്ച് പൊലീസ് കേസ് എടുത്തു.
ഷാർജ വഴി ലാഹോറിലേക്ക് മടങ്ങാൻ ചെന്നൈ എയർപോർട്ടിലെത്തിയെങ്കിലും പൊലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റില്ലെന്ന കാരണത്താൽ മടങ്ങിപ്പോകാൻ അനുവദിച്ചില്ല. ഇതോടെ കേസ് റദ്ദാക്കി തിരിച്ചുപോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും കോടതിയെ സമീപിക്കുകയായിരുന്നു.


