തിരുവനന്തപുരം: തെറ്റായ പരസ്യ വാചകം നൽകിയ കേസിൽ ഉൽപ്പാദക കമ്പനി ഒരുലക്ഷം രൂപ പിഴയൊടുക്കാൻ തിരുവനന്തപുരം ഭക്ഷ്യസുരക്ഷാ ട്രൈബൂണൽ ഉത്തരവിട്ടു. ബേബി വിറ്റ ബനാന പൗഡർ പായ്ക്കറ്റിൽ തെറ്റായ ലേബൽ പരസ്യം ഉപയോഗിച്ചതിത് പിഴ ചുമത്തിയ അഡ്ജുഡീക്കേറ്റിങ് ഓഫീസറുടെ ഉത്തരവ് ശരിവച്ചു കൊണ്ടുള്ള അപ്പീൽ കേസിലാണ് ജഡ്ജി സജികുമാറിന്റെ ഉത്തരവ്. മലപ്പുറം ജില്ലയിലെ കോട്ടക്കൽ മുനിസിപ്പാലിറ്റിയിലെ സേഫ്റ്റി ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഉൽപ്പാദക സ്ഥാപനത്തിനും സ്ഥാപനത്തിന്റെ ലൈസൻസി ആയ വി. കെ. അബൂബക്കറിനുമാണ് പിഴ ചുമത്തിയത്.

2014 ഡിസംബർ 19നാണ് ഭക്ഷ്യസുരക്ഷാ ഓഫീസറായ പി. രാധാകൃഷ്ണൻ സേഫ്റ്റി ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്നും ബേബി വിറ്റ ബനാന പൗഡർ സാമ്പിളെടുത്തത്. സാമ്പിളിന്റെ പരിശോധനയിൽ പാക്കറ്റിലെ പരസ്യവാചകങ്ങൾ തെറ്റാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് മലപ്പുറം ഭക്ഷ്യ സുരക്ഷാ അഡ്ജൂഡിക്കേഷൻ ഓഫീസർ ഒരു ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.

ഇതിനെതിരെയാണ് ലൈസൻസി അബൂബക്കർ ഭക്ഷ്യസുരക്ഷാ ട്രൈബൂണലിനെ സമീപിച്ചത്. ' 100 ശതമാനം ശുദ്ധവും ബേബി വിറ്റ ബനാന പൗഡർ കുട്ടികൾക്കും മുതിർന്നവർക്കും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതുമാണ് ' എന്ന പരസ്യ വാചകങ്ങൾ ഭക്ഷ്യസുരക്ഷാ നിയമത്തിലെ ലംഘനമാണെന്നും അന്യായമായ ലാഭത്തിനു വേണ്ടിയാണ് ഇത്തരത്തിലുള്ള പരസ്യവാചകങ്ങൾ ഉപയോഗിച്ചതെന്നും കോടതി കണ്ടെത്തി. ആയതിന്റെ അടിസ്ഥാനത്തിൽ ഒരു ലക്ഷം രൂപ പിഴ ഈടാക്കാനുള്ള അഡ്ജൂഡിക്കേഷൻ ഓഫീസറുടെ ഉത്തരവ് ഭക്ഷ്യ സുരക്ഷാ ട്രൈബൂണൽ ശരി വെക്കുകയും കമ്പനിയുടെ അപ്പീൽ തള്ളുകയുമായിരുന്നു.