തിരുവനന്തപുരം: മണൽ ലോറി പൊലീസിന് ഒറ്റിയതിന് പ്രതികാരമായി മണൽ മാഫിയ കൊലപ്പെടുത്തിയ പ്രവീൺ കുമാർ കൊലക്കേസിൽ അന്തിമ വാദം 15 ന് ബുധനാഴ്ച പൂർത്തിയാകും. സാക്ഷി വിസ്താര വിചാരണ പൂർത്തിയായതിനെ തുടർന്നാണ് അന്തിമവാദം കോടതി കേൾക്കുന്നത്. തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷൻസ് ജഡ്ജി കെ. എൻ. അജിത് കുമാറിന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

മണൽകടത്ത് ലോറി സ്വന്തമായുള്ള മണൽ മാഫിയ സംഘാംഗങ്ങളും മാഫിയാ കണ്ണികളുമായ സ്വകാര്യ മാനേജ്‌മെന്റ് സ്‌കൂൾ അദ്ധ്യാപകനും ലോറിയുടമയുമാണ് വിചാരണ നേരിട്ട 2 പ്രതികൾ. തിരുവനന്തപുരം റൂറൽ വെള്ളറട സ്വദേശികളായ മിൽമ എന്ന് വിളിക്കുന്ന വിജയൻ , ലൗവ് ലിൻ എന്നിവരാണ് വിചാരണ നേരിട്ടത്. 2012 ജനുവരി 9 രാത്രി 9.15 മണിക്ക് വെള്ളറട കവലയിൽ വച്ചാണ് ദാരുണ കൊലപാതകം നടന്നത്. അദ്ധ്യാപകനായ ലൗവ് ലിൻ കൊല്ലപ്പെട്ട വെള്ളറട സ്വദേശി പ്രവീൺ കുമാറിനെ തടഞ്ഞു നിർത്തി ' നമ്മുടെ മണൽ ലോറി പൊലീസിനെ കൊണ്ട് പിടിപ്പിച്ച ഇവനെ കൊല്ലടാ '' എന്ന് ആക്രോശിക്കുകയും മർദ്ദിക്കുകയും വിജയൻ കയ്യിൽ കരുതിയിരുന്ന മാരകമായ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്നുനുമാണ് കേസ്.

സംഭവത്തിന് 3 മാസം മുമ്പ് പ്രവീൺ പൊലീസിന് മണൽ ലോറി ഒറ്റിയതിന്റെയും വിജയന്റെ മാതൃസഹോദരൻ ബിനുകുമാറിനെ കൊല്ലപ്പെട്ട പ്രവീൺ കുത്തിപ്പരിക്കേൽപ്പിച്ചതിന്റെയും പ്രതികാരമായിട്ടാണ് കൊല നടത്തിയതെന്നാണ് വിരോധ കാരണമായി കേസിൽ ആരോപിക്കുന്നത്.
പ്രവീൺ കുമാർ കൊലക്കേസിൽ അന്തിമ വാദം 15