തിരുവനന്തപുരം: സ്വയം ചികിത്സയിൽ ഡയബറ്റിസ് മാറുമെന്ന് പരസ്യം ചെയ്ത് ഉൽപന്നം വിറ്റ സംഭവത്തിൽ ആയുർവേദ മരുന്നുൽപ്പാദന സ്ഥാപനമായ വനിത ആയുർ റിസർച്ച് കമ്പനിക്കും ഉടമക്കും എതിരെ കോടതി ഡ്രഗ്‌സ് കേസെടുത്തു. തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് കേസെടുത്തത്.

കമ്പനി ഉടമ ഏപ്രിൽ 18 ന് ഹാജരാകാനും മജിസ്‌ട്രേട്ട് ലെനി തോമസ് കുരാകർ ഉത്തരവിട്ടു. ആയുർവ്വേദ മരുന്നുകളുടെ ഉൽപ്പാദന വിതരണ സ്ഥാപനമായ എറണാകുളം തൃപ്പൂണിത്തുറ ഇല്ലിക്കപ്പടി മെസേഴ്‌സ് ആയുർ റിസർച്ച് സെന്റർ, ആയുർ റിസർച്ച് സെന്റർ മാനേജിങ് പാർട്ണറും ലൈസൻസിയുമായ കെ. ഐ. ജയകുമാരി എന്നിവരെ ഒന്നും രണ്ടും പ്രതി ചേർത്താണ് കോടതി കേസെടുത്തത്.

തിരുവനന്തപുരം ഗവ. സെക്രട്ടറിയേറ്റിന് എതിർവശം മെസേഴ്‌സ് ശ്രീധരി ആയുർവേദിക് സ്റ്റോഴ്‌സിൽ വിൽപ്പനക്ക് പ്രദർശിപ്പിച്ചിരുന്ന ' വനിത ആയുർ ഡയബ് - മിക്‌സ്, ഹോട്ട് വാട്ടർ മിക്‌സ്' എന്ന ഉൽപന്നത്തിനെതിരെയാണ് കേസ് എടുത്തത്. മരുന്നിന്റെ ഔട്ടർ ലേബൽ കാർട്ടണിൽ ഉപയോഗവും ഡോസേജും ടിന്നിനുള്ളിൽ ഉള്ളതായി വ്യക്തമായി പ്രതിപാദിച്ചിരുന്നു. ആയുർവ്വേദ ഡ്രഗ്‌സ് ഇൻസ്‌പെക്ടർ ടിന്നിനുള്ളിലെ പേപ്പർ നോട്ടീസ് പരിശോധിച്ചതിൽ ഡയബറ്റിസ് ചികിത്സയ്ക്ക് ജനങ്ങൾക്കിടയിൽ സ്വയം ചികിത്സ (ഔഷധസേവ) യിലേക്ക് നയിക്കുന്ന പരസ്യ വാചകങ്ങൾ ഉൾപ്പെടുത്തി പരസ്യം ചെയ്തതായി തെളിവിൽ വന്നു.

1954 ൽ നിലവിൽ വന്ന ഡ്രഗ്‌സ് ആൻഡ് മാജിക് റെമഡീസ് ( നിഷേധിക്കപ്പെട്ട പരസ്യങ്ങൾ) നിയമത്തിലെ വകുപ്പ് 3 (ഡി) , 7 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്ത് രണ്ടാം പ്രതിയോട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടത്.