മലപ്പുറം: കാടാമ്പുഴയിൽ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയെ ഓട്ടോ റിക്ഷയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജാമ്യമില്ല. റിമാന്റിൽ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ കോടതി തള്ളി.

കേസിലെ രണ്ടാം പ്രതിയായ കാടാമ്പുഴ പല്ലിക്കണ്ടൻ ചുഴലിപ്പുറത്ത് റഫീഖ് (36)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2021 ജൂലൈ 27ന് രണ്ട്, മൂന്ന് പ്രതികൾ ചേർന്ന് തട്ടിക്കൊണ്ടു പോയ വീട്ടമ്മയെ ഒന്നാം പ്രതി തന്റെ വീട്ടിൽ വെച്ച് ബലാൽസംഗം ചെയ്തുവെന്നും നഗ്നഫോട്ടോകൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.

ഈ ഫോട്ടോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഒന്നാം പ്രതി വീട്ടമ്മയെ പിന്നീട് രണ്ടു തവണ ബലാൽസംഗം ചെയ്തതായും പരാതിയുണ്ട്.വീട്ടമ്മയുടെ നഗ്നഫോട്ടോകൾ വാട്‌സ് ആപ്പിലൂടെ പിന്നീട് പ്രചരിച്ചിരുന്നു. ഈ സംഭവത്തിൽ ഒന്നാം പ്രതിക്ക് പുറമെ നാല്, അഞ്ച് പ്രതികൾക്കെതിരെയും പൊലീസ് കേസ്സെടുത്തു. 2022 ജനുവരി മൂന്നിന് കാടാമ്പുഴ പൊലീസാണ് രണ്ടാം പ്രതിയെ അറസ്റ്റ് ചെയ്തത്.