തിരുവനന്തപുരം: മണൽ ലോറി പൊലീസിന് ഒറ്റിയതിന് പ്രതികാരമായി മണൽ മാഫിയ കൊലപ്പെടുത്തിയ പ്രവീൺ കുമാർ കൊലക്കേസിൽ പൊലീസ് കുറ്റപത്രത്തിലെ വൂണ്ട് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ മജിസ്‌ട്രേട്ട് തിരുവനന്തപുരം ജില്ലാ കോടതിയിൽ സമയം തേടി. തുടർന്ന് 29 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവിട്ടു.

വിചാരണ കോടതി ജഡ്ജിയായ തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷൻസ് ജഡ്ജി കെ. എൻ. അജിത് കുമാറാണ് ജനുവരി 10 നകം ഹാജരാക്കാൻ ഡിസംബർ 28 ന് ഉത്തരവിട്ടത്. കമ്മിറ്റൽ മജിസ്‌ട്രേട്ട് കോടതിയായ നെയ്യാറ്റിൻകര മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിക്കാണ് വിചാരണ കോടതി നിർദ്ദേശം നൽകിയത്.

വിചാരണ പൂർത്തിയായ കേസിൽ അന്തിമ വാദം കേൾക്കവേയാണ് കോടതി ഉത്തരവ്. പ്രാമാണിക രേഖയായ വൂണ്ട് സർട്ടിഫിക്കറ്റ് പൊലീസ് കുറ്റപത്രത്തിലെ ഐറ്റം നമ്പർ 17 ആയി കാണുന്നുണ്ടെങ്കിലും ജില്ലാ കോടതിക്ക് കേസ് റെക്കോർഡുകൾക്കൊപ്പം കമ്മിറ്റൽ മജിസ്‌ട്രേട്ട് കേസ് ലിസ്റ്റിൽ ഉൾപ്പെടുത്തി വിചാരണ കോടതിക്ക് കമ്മിറ്റ് ചെയ്തയക്കാത്തതിനാലാണ് ഹാജരാക്കാൻ നിർദ്ദേശം നൽകിയത്.

2015 ലാണ് അന്നത്തെ നെയ്യാറ്റിൻകര മജിസ്‌ട്രേട്ട് വിചാരണക്കായി കേസ് കമ്മിറ്റ് ചെയ്ത് ജില്ലാ സെഷൻസ് കോടതിക്ക് കമ്മിറ്റ് ചെയ്തയച്ചതെങ്കിലും ഇപ്പോൾ നിലവിലുള്ള മജിസ്‌ട്രേട്ടിനോടാണ് ജില്ലാ കോടതി നിർദ്ദേശം നൽകിയത്. സാക്ഷി വിസ്താര വിചാരണ പൂർത്തിയായതിനെ തുടർന്ന് അന്തിമവാദം കേൾക്കവേ പ്രതിഭാഗമാണ് നിർണ്ണായക രേഖയായ വൂണ്ട് സർട്ടിഫിക്കറ്റ് കോടതിയിലില്ലെന്ന വാദമുന്നയിച്ചത്.

പ്രോസിക്യൂഷൻ കേസ് തെളിയിക്കേണ്ട നിർണ്ണായക പ്രാമാണിക രേഖ പ്രോസിക്യൂഷൻ ഭാഗം തെളിവിലേക്കായി അക്കമിട്ട് തെളിവിൽ കോടതി സ്വീകരിക്കാതെ തങ്ങളെ ശിക്ഷിക്കുന്നത് സ്വാഭാവിക നീതി നിഷേധമാകുമെന്നും പ്രതികൾ വാദമുന്നയിച്ചു. തുടർന്ന് കോടതി നടത്തിയ പരിശോധനയിലാണ് രേഖ കമ്മിറ്റൽ മജിസ്‌ട്രേട്ട് അയക്കാത്തത് ജില്ലാ കോടതി കണ്ടെത്തിയത്.