ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിൽ പുതിയ സുരക്ഷ പരിശോധന വേണമെന്ന് കേന്ദ്ര ജല കമ്മീഷന്റെ പുതിയ തൽസ്ഥിതി റിപ്പോർട്ട്. മേൽനോട്ട സമിതി അണക്കെട്ട് സന്ദർശിച്ച് നടത്തിയ പരിശോധനകളിൽ സുരക്ഷ തൃപ്തികരമാണ്. എങ്കിലും പുതിയ സുരക്ഷ പരിശോധനക്കുള്ള സമയമായെന്ന് കമ്മീഷൻ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത തൽസ്ഥിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട ഹർജികളിൽ ഫെബ്രുവരി രണ്ടാം വാരം സുപ്രീംകോടതിയിൽ അന്തിമ വാദം കേൾക്കൽ ആരംഭിക്കാനിരിക്കുകയാണ് കേന്ദ്ര ജല കമ്മീഷൻ ഡെപ്യുട്ടി ഡയറക്ടർ രാകേഷ് കുമാർ ഗൗതം തൽസ്ഥിതി റിപ്പോർട്ട് സമർപ്പിച്ചത്. 2010-12 കാലഘട്ടത്തിലാണ് അണക്കെട്ടിന്റെ സുരക്ഷ പരിശോധന ശാസ്ത്രീയമായി ഇതിനുമുമ്പ് നടന്നത്. ജലകമ്മീഷനും കേന്ദ്ര സർക്കാറിന്റെ വിവിധ ഏജൻസികളും വിദഗ്ധരും ചേർന്ന് നടത്തിയ പരിശോധനയിൽ മുല്ലപ്പെരിയാർ സുരക്ഷിതമാണെന്ന് കണ്ടെത്തിയിരുന്നു.

എന്നാൽ, ഇതിനുശേഷം സുപ്രീം കോടതി നിയോഗിച്ച മേൽനോട്ട സമിതി അണക്കെട്ട് സന്ദർശിക്കുമ്പോൾ മാത്രമാണ് പരിശോധനകൾ നടന്നിട്ടുള്ളത്. ഈ പരിശോധനകളിലെല്ലാം അണക്കെട്ടിന്റെ സുരക്ഷ തൃപ്തികരമാണെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്നും ജല കമ്മീഷന്റെ തൽസ്ഥിതി റിപ്പോർട്ടിലുണ്ട്.