തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകാരൻ ചേർത്തല സ്വദേശി മോൻസൺ മാവുങ്കൽ ഇരകളെ വഞ്ചിക്കാനുപയോഗിച്ച ശിൽപ്പങ്ങൾ ഉടമക്ക് ഇടക്കാല കസ്റ്റഡിയിൽ വിട്ടു നൽകി. ശിൽപങ്ങൾ രൂപമാറ്റം വരുത്താനോ കൈമാറ്റം ചെയ്യാനോ പാടില്ല. കോടതി ആവശ്യപ്പെടുമ്പോൾ ഹാജരാക്കണം എന്നീ വ്യവസ്ഥയിൽ ഒന്നര ലക്ഷം രൂപയുടെ വാദിയുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാൾ ജാമ്യത്തിലുമാണ് ശിൽപ്പങ്ങൾ കോടതി വിട്ടു നൽകിയത്.

തൊണ്ടി മുതലായ ശിൽപ്പങ്ങളുടെ ഫോട്ടോ ഗ്രാഫുകളും സിഡിയും കോടതിയിൽ ഹാജരാക്കിയ ശേഷമാണ് കോടതി റിലീസ് ഓർഡർ നൽകിയത്. തലസ്ഥാനത്തെ രണ്ടാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയുത്തരവ് പ്രകാരമാണ് ശിൽപ്പങ്ങൾ ക്രൈംബ്രാഞ്ച് തിരുവനന്തപുരം ഈഞ്ചക്കൽ യൂണിറ്റ് ഉടമയായ ശിൽപ്പിക്ക് വിട്ടു നൽകിയത്.

പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിനെ ഈ കേസിൽ കോടതി 3 ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു നൽകിയിരുന്നു.. മോൻസണ് ശിൽപ്പങ്ങൾ ചെയ്തു കൊടുത്ത തലസ്ഥാനത്തെ മുട്ടത്തറ സ്വദേശിക്ക് പണം നൽകാതെ വഞ്ചിച്ച കേസിലാണ് മോൻസൺ മാവുങ്കലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടത്. ശിൽപിയായ മുട്ടത്തറ വള്ളക്കടവ് സ്വദേശി സുരേഷ് കുമാറാണ് പരാതിക്കാരൻ. വിശ്വരൂപം , പശുവും കിടാവും , യേശുക്രിസ്തു , ശ്രീകൃഷ്ണൻ , കുന്തല കേശവൻ , വേളാങ്കണ്ണി മാതാവ് , കുതിര എന്നീ തടിയിൽ പണിത ശിൽപങ്ങൾ ആണ് വിട്ടുനൽകിയത്. ഇവ മോൻസൺ ആവശ്യപ്പെട്ട പ്രകാരം കലൂരിലെ മ്യൂസിയത്തിൽ എത്തിച്ചു നൽകിയെങ്കിലും പണമോ ശിൽപ്പങ്ങളോ തിര്യെ നൽകാതെ വഞ്ചിച്ചുവെന്നാണ് കേസ്. ചതിച്ചെടുത്ത പണവും ശിൽപങ്ങളും വീണ്ടെടുക്കുന്നതിനായാണ് കസ്റ്റഡിയിൽ വിട്ടത്. 2021 ൽ ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് ക്രൈം നമ്പർ 262 ആയി രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി ഉത്തരവ്.