കൊച്ചി: പാതയോരങ്ങളിലെ കൊടി തോരണങ്ങൾ നിയമവിരുദ്ധമായി സ്ഥാപിച്ചത് ആരാണെന്നത് ഹൈക്കോടതിക്ക് വിഷയമല്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ഇക്കാര്യത്തിൽ ഹൈക്കോടതിക്ക് പ്രത്യേതക താത്പര്യങ്ങളില്ല. പേടിയില്ലാത്ത ഉദ്യോഗസ്ഥർ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

പാതയോരങ്ങളിലെ കൊടിതോരണങ്ങളുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു ജസ്റ്റിസ് ദേവൻരാമചന്ദ്രന്റെ പരാമർശം.
സിപിഎം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടപ്പാതകളിലുൾപ്പടെ കൊടി തേരണങ്ങൾ കെട്ടിയതിനെതിരെ സമ്മേളനത്തിന് തൊട്ടുമുൻപ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വലിയ വിമർശനം ഉന്നയിച്ചിരുന്നു. ഇക്കാര്യത്തിൽ കൊച്ചി കോർപ്പറേഷനോട് വിശദീകരണവും തേടിയിരുന്നു. സിപിഎം സമ്മേളനത്തിന്റെ സമാപനദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഇതേക്കുറിച്ച് നടത്തിയ പരാമർശം മാധ്യമങ്ങളിൽ വലിയ വാർത്തയായി ഇടംപിടിച്ചിരുന്നു.

ചെങ്കൊടി കാണുമ്പോൾ ഹാലിളകുന്നത് മാടമ്പിത്തരമാണെന്നും മാടമ്പത്തരത്തെ എങ്ങനെ നേരിട്ടുവെന്നത് ചരിത്രം നോക്കിയാൽ മനസിലാകുമെന്നും ചുവപ്പ് കാണുമ്പോൾ കാളയുടെ അവസ്ഥയിലേക്ക് മാറുന്നത് ഗുണകരമല്ലെന്നും കോടതി പരാമർശങ്ങളെ സൂചിപ്പിച്ച് കൊണ്ട് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ആരാണ് കൊടി കെട്ടയിതെന്ന് കോടതിക്ക് വിഷയമല്ല. നിയമവിരുദ്ധമായി കൊടികൾ സ്ഥാപിച്ചവർ ആരായാലും അവർക്കെതിരെ നടപടിയെടുക്കുക എന്നുള്ളതാണ് മുഖ്യമായിട്ടുള്ളത്. കോർപ്പറേഷൻ അനുമതിക്ക് വിരുദ്ധമായാണ് നടപ്പാതകളിൽ കൊടിതോരണങ്ങൾ സ്ഥാപിച്ചതെന്ന് കോടതി പറഞ്ഞു. നിയമലംഘനങ്ങൾക്ക് നേരെ കോർപ്പറേഷൻ കണ്ണടച്ചത് എങ്ങനെയാണെന്നും നടപടിയെടുക്കാൻ പേടിയാണെങ്കിൽ കോർപ്പറേഷൻ സെക്രട്ടറി അത് തുറന്നുപറയണമെന്നും കോടതി വാക്കാൽ പറഞ്ഞു. എന്നാൽ കോടതി ആവശ്യപ്പെട്ട വിശദാംശങ്ങൾ കോർപ്പറേഷൻ സെക്രട്ടറി ഇന്ന് കോടതിയിൽ നൽകിയില്ല. ഈ ഒരു പശ്ചാത്തലത്തിൽ കൂടിയാണ് ദേവൻ രാമചന്ദ്രന്റെ വിമർശനം.