- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമാ സെറ്റുകളിൽ സ്ത്രീകളുടെ പരാതി പരിഹരിക്കാൻ സമിതി നിർബന്ധം; ഡബ്ല്യുസിസിയുടെ ഹർജിയിൽ ഹൈക്കോടതിയുടെ അനുകൂല വിധി
കൊച്ചി: സിനിമ മേഖലയിലെ സ്ത്രീകളുടെ പരാതി പരിഹരിക്കാൻ നിർബന്ധമായും സമിതി വേണമെന്ന് ഹൈക്കോടതി. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ കർശന നടപടി ഉണ്ടാകണം. സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സെൽ നിർബന്ധമാക്കണമെന്നാവശ്യപ്പെട്ട് വിമൺ ഇൻ സിനിമാ കളക്ടീവ് (WCC) നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ അനുകൂല വിധി. സിനിമ ലൊക്കേഷനുകളിൽ ഇതിനുള്ള സംവിധാനം ഒരുക്കണം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്റേതാണ് ഉത്തരവ്.
രാജ്യത്ത് നിലനിൽക്കുന്ന നിയമമുണ്ട്. ഏത് തൊഴിൽമേഖലയിലാണെങ്കിലും സ്ത്രീകൾക്കെതിരേ ചൂഷണം നടന്നാൽ അത് പരിഹരിക്കാനും തടയുന്നതിനും ആഭ്യന്തര പരാതി പരിഹാര സെൽ വേണം. ഈ നിയമം സിനിമയ്ക്കും ബാധകമാണ്. സിനിമയിൽ ഒട്ടേറെ സ്ത്രീകളാണ് ജോലി ചെയ്യുന്നത് - ഹൈക്കോടതി പറഞ്ഞു.
1. ഓരോ സിനിമയേയും ഓരോ സ്ഥാപനമായി കണക്കാക്കി ആഭ്യന്തര സമിതികൾ രൂപീകരിക്കണം.
2. സിനിമാ സംഘടനകളിൽ സ്ത്രീകൾ 10 പേരിൽ കൂടുതൽ ഉണ്ടെങ്കിൽ കമ്മിറ്റി
നിർബന്ധമായും രൂപീകരിക്കണം
3. സ്ത്രീകൾ പത്തിൽ താഴെയാണങ്കിൽ സർക്കാർ രൂപീകരിച്ചിട്ടുള്ള പ്രാദേശീക സമിതികളെ സമീപിക്കണം.
4. താര സംഘടനയായ അമ്മ പാർലമെന്റ് പാസാക്കിയ നിയമ പ്രകാരം തന്നെ പരാതി പരിഹാര സെൽ രൂപീകരിക്കണം.
5. സിനിമാ മേഖലയിലെ സംഘടനകൾക്ക് മൊത്തത്തത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കുന്നത് അഭികാമ്യമായിരിക്കും.
6. ജോലി സ്ഥലത്ത് പീഡനത്തിനിരയായാൽ സ്ത്രീകൾ സർക്കാർ തലത്തിലുള്ള പ്രാദേശിക സമിതിയിൽ പരാതി നൽകണമെന്നും കോടതി ഉത്തരവിൽ നിർദ്ദേശിച്ചു.
രാഷ്ട്രീയ പാർട്ടികളിലും സമാന സംവിധാനം വേണമെന്ന ആവശ്യം കോടതി നിരസിച്ചു. തൊഴിലാളി - തൊഴിലുടമ ബന്ധം ഇല്ലാത്ത സാഹചര്യത്തിലാണ് രാഷ്ട്രീയ പാർട്ടികളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനുള്ള ആഭ്യന്തര പരാതി പരിഹാര സെൽ വേണമെന്ന ആവശ്യം തള്ളിയത്. സിനിമാ മേഖലയിൽ സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുന്നുണ്ടന്ന് വ്യാപക പരാതി ഉയർന്നതും നടി ആക്രമിക്കപ്പെട്ടതുമായ സാഹചര്യത്തിലാണ് ഡബ്‌ളിയുസിസി കോടതിയെ
സമീപിച്ചത് .
തൊഴിലിടങ്ങളിൽ സ്ത്രീകളുടെ പരാതി കേൾക്കുന്നതിന് സമിതി രൂപീകരിക്കണമെന്ന വിശാഖ കേസിലെ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയിട്ടില്ലെന്നും ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് സംഘടനകൾ കോടതിയെ സമീപിച്ചത്.കമ്മിറ്റി രൂപീകരിക്കാൻ തയ്യാറാണന്ന് സിനിമ സംഘടനകളായ അമ്മയും ഫെഫ്ക്കയും കോടതിയെ അറിയിച്ചിരുന്നു. സിനിമാ മേഖലയിൽ നിന്നുള്ള വനിതകളെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് വനിതാ കമ്മീഷനും കോടതിയെ അറിയിച്ചു.
സിനിമാ മേഖലയിലെ പ്രശ്‌നങ്ങൾ പഠിച്ച ജസ്റ്റീസ് ഹേമ കമ്മീഷൻ റിപ്പോർട് നടപ്പാക്കാൻ സർക്കാരിനോട് നിർദ്ദേശിക്കണമെന്ന ആവശ്യം കോടതി നേരത്തെ നിരസിച്ചിരുന്നു. കോടതിക്ക് സർക്കാരിനോട് നിർദ്ദേശിക്കാനാവില്ലെന്നും റിപ്പോർട് നടപ്പാക്കുന്നത് സർക്കാരിന്റെ അധികാര പരിധിയിൽ വരുന്ന കാര്യമാണന്നും കോടതി വ്യക്തമാക്കി.റിപ്പോർട് നടപ്പാക്കണമെന്നും കമ്മീഷന് സാക്ഷികൾ നൽകിയ മൊഴിയിൽ പറയുന്നവർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ദിശ എന്ന സന്നദ്ധ സംഘടനയാണ കോടതിയെ സമീപിച്ചത്.
പീഡന പരാതികൾ പരിഗണിക്കുന്നതിന് ജില്ലാതലങ്ങളിലായി 258 നോഡൽ ഓഫീസറെ നിയമിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. സർക്കാർ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി.കേസിൽ സർക്കാരിന് വേണ്ടി സ്റ്റേറ്റ് അറ്റോർണി എസ്. മനോജ് കുമാർ ഹാജരായി.