തിരുവനന്തപുരം: കന്യാസ്ത്രീയെ ബലാൽസംഗം ചെയ്‌തെന്ന് ആരോപിച്ചുള്ള കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട വിധിക്കെതിരെ കന്യാസ്ത്രീ ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണ കോടതി വിധിക്കെതിരെ പ്രോസിക്യൂഷനും അപ്പീൽ നൽകും. ഇതിന് സർക്കാർ അനുമതി നൽകി. സംസ്ഥാന ആഭ്യന്തര വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

എ.ജി.യുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് അപ്പീൽ പോകാനുള്ള അനുമതി നൽകിയത്. വിചാരണ കോടതി വിധിക്കെതിരേ അപ്പീൽ പോകണമെന്ന് ആവശ്യപ്പെട്ട് നേരത്തെ പൊലീസ് സർക്കാരിന് കത്ത് നൽകിയിരുന്നു. ഇത് കൂടി പരിഗണിച്ചാണ് സർക്കാർ എ.ജി.യുടെ നിയമോപേദശം തേടിയത്. കേസിൽ അപ്പീൽ പോകാനുള്ള സാധ്യതയുണ്ടെന്നായിരുന്നു എ.ജി.യുടെ മറുപടി. തുടർന്നാണ് ആഭ്യന്തര വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ 2022 ജനുവരി 14-നാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയത്. ശാസ്ത്രീയ തെളിവുകൾ കണ്ടെത്താനും സ്ഥാപിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും പല പ്രധാനവിവരങ്ങളും കോടതിക്ക് മുന്നിൽ എത്താതെ പോയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.

ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചു എന്നാരോപിച്ചു കന്യാസ്ത്രീ നൽകിയ വിവിധ മൊഴികളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നായിരുന്നു വിചാരണ കോടതിയുടെ കണ്ടെത്തൽ. 21 പോയിന്റുകൾ അക്കമിട്ടു നിരത്തിയാണു കന്യാസ്ത്രീയുടെ മൊഴിയിലെ പൊരുത്തക്കേടുകൾ വിധിയിൽ ചൂണ്ടിക്കാട്ടിയത്. 13 തവണ പീഡിപ്പിക്കപ്പെട്ടു എന്ന കന്യാസ്ത്രീയുടെ ആദ്യ ആരോപണത്തെ തന്നെ കോടതി തള്ളുന്നുണ്ട്. ഇതിനായി കോടതി ചൂണ്ടിക്കാട്ടുന്നതാകട്ടെ ഇര ബിഷപ്പുമാർക്ക് മുമ്പാകെ പരാതി പറഞ്ഞപ്പോൾ പീഡനം എന്ന ആരോപണം ഉന്നയിച്ചില്ല എന്നതാണ്.

അതിനാൽ ഇരയുടെ മൊഴി മാത്രം കണക്കിലെടുക്കാൻ കഴിയില്ലെന്നു വിധിന്യായത്തിലുണ്ട്. ഇരയുടെ മൊഴിക്കു പുറമേ കേസ് തെളിയിക്കുന്നതിനു ശക്തമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ല.

കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ നൽകിയ ആദ്യ മൊഴിയിൽ 13 തവണ ലൈംഗികപീഡനം നടന്നു എന്നു വ്യക്തമാക്കിയിട്ടില്ല. മെഡിക്കൽ പരിശോധനയ്ക്കു ശേഷമാണ് ഇക്കാര്യം മൊഴി നൽകിയത്. ബിഷപ്പുമാർക്ക് അടക്കം ആദ്യം നൽകിയ പരാതിയിൽ ശാരീരിക പീഡനം നടന്നതായി ആരോപിച്ചിട്ടില്ല. അശ്ലീലച്ചുവയുള്ള സന്ദേശങ്ങൾ അയയ്ക്കുന്നു എന്നു മാത്രമാണു വ്യക്തമാക്കിയത്. എന്നാൽ ശാരീരിക പീഡനം നടന്നെന്നു മൊഴി നൽകിയ തീയതികൾക്കു ശേഷമാണ് ഈ പരാതികൾ നൽകിയിരിക്കുന്നതെന്നു കണ്ടെത്തി.

13 തവണ പീഡിപ്പിക്കപ്പെട്ടെന്ന കന്യാസ്ത്രീ പിന്നീട് എന്തിനാണ് പ്രതിയായ ഫ്രാങ്കോയ്ക്ക് ഒപ്പം യാത്ര ചെയ്തതും പൊതു ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തെന്ന ചോദ്യമാണ് കോടതി വിധി പ്രസ്താവത്തിൽ ചൂണ്ടിക്കാട്ടുന്നത്. ഫ്രാങ്കോ പ്രതികാരം കാട്ടിയെന്ന ഇരയുടെ മൊഴിയെ ഒത്തുതീർപ്പിന് വഴങ്ങാത്തത് അധികാരക്കൊതി കൊണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മൊഴി മാത്രം വിശ്വസിച്ച് വിധി കൽപ്പിക്കാനാവില്ല എന്ന് മാത്രമല്ല, നെല്ലും പതിരും വേർതിരിക്കാനാവാത്ത കേസിൽ തെളിവുകൾ തള്ളിക്കളയേണ്ടിവരുമെന്നുമാണ് കോടതി പറയുന്നത്.

ബിഷപ്പിനെതിരെ പരാതി ഉന്നയിക്കുന്ന അതേഘട്ടത്തിൽ തന്നെ പരാതിക്കാരിയും ഒപ്പമുള്ള കന്യാസ്ത്രീകളും തങ്ങൾക്ക് വേറൊരു മഠം അനുവദിച്ചാൽ ഈ പരാതി ഒത്തുതീർപ്പാക്കാം എന്ന് അവർ പറഞ്ഞതായും വിധിയിൽ പറയുന്നു. കന്യാസ്ത്രീ ലൈംഗികമായി ഉപയോഗിക്കപ്പെട്ടു എന്നതിൽ സംശയമില്ല. പക്ഷേ ബിഷപ്പുമായി ബന്ധപ്പെട്ടുള്ള കേസ് വരും മുൻപേ ഇവർക്കെതിരെ പല പരാതികളും വന്നു. പരാതിക്കാരിയുടെ ഒരു ബന്ധു തന്നെ അവർക്കെതിരെ പരാതിയുമായി വന്നിരുന്നു.

കേസ് നടത്തിപ്പിൽ പ്രോസിക്യൂഷന്റെ ഭാഗത്തും പല വീഴ്ചകളും ഉണ്ട്. കന്യാസ്ത്രീക്ക് ബിഷപ്പുമായല്ല മറ്റു പലരുമായിട്ടായിരുന്നു ബന്ധം എന്നാണ് പ്രതിഭാഗം വാദിച്ചത്. ഈ വാദത്തെ ഖണ്ഡിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. കന്യാസ്ത്രീയുടെ മൊബൈൽ ഫോണടക്കം പരിശോധിച്ചാൽ ഇക്കാര്യത്തിൽ വ്യക്തത വരുമായിരുന്നുവെന്ന് പ്രതിഭാഗം പറയുന്നുണ്ട്.

മെഡിക്കൽ റിപ്പോർട്ടിലും തിരുത്തലുകൾ സംഭവിച്ചു. കന്യാസ്ത്രീയുടെ ഫോൺ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. കന്യാസ്ത്രീയുടെ ബന്ധു നൽകിയ പരാതിയും കോടതി പരിഗണനയിൽ എടുത്തു. പരാതി നൽകുന്നതിൽ വന്ന കാലതാമസം വിശദീകരിക്കാൻ പരാതിക്കാരിക്കു വ്യക്തമായി സാധിച്ചില്ലെന്നും കണ്ടെത്തലുണ്ട്. ഇതു സംബന്ധിച്ചു പ്രതിഭാഗം ഹാജരാക്കിയ ദൃശ്യമാധ്യമത്തിലെ ഇന്റർവ്യൂ സംബന്ധിച്ചും പരാമർശമുണ്ട്. ബിഷപ്പിനെതിരെ പരാതി നൽകിയപ്പോൾ കേസ് ഒത്തുതീർപ്പാക്കുന്നതിനല്ലേ ബിഷപ് ശ്രമിക്കൂവെന്ന ചോദ്യത്തെ മില്യൻ ഡോളർ ചോദ്യം എന്നു കോടതി വിശേഷിപ്പിച്ചു. 289 പേജുള്ളതാണു വിധിന്യായം.

പ്രതി കുറ്റവിമുക്തൻ എന്ന ഒറ്റ വാക്കിലാണ് കോട്ടയം അഡിഷണൽ സെഷൻസ് കോടതി ജഡ്ജ് ജി.ഗോപകുമാർ വിധി പറഞ്ഞത്.കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ ബിഷപ്പെന്ന തന്റെ അധികാരമുപയോഗിച്ച് ബലാതംസംഗം ചെയ്‌തെന്നും 2014 മുതൽ 16 വരെയുള്ള കാലഘട്ടത്തിൽ തുടർച്ചയായി ബലാത്സംഗത്തിന് ഇരയാക്കിയെന്നുമായിരുന്നു കോടതിയിൽ പ്രധാന പ്രോസിക്യൂഷൻ വാദം.ഇരയെ തടഞ്ഞുവെച്ചെന്നും പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നുമായിരുന്നു മറ്റാരോപണങ്ങൾ. ഏന്നാൽ ഇതൊന്നും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്ന് വ്യക്തമാക്കിയാണ് കോടതി ബിഷപ്പ് ഫ്രാങ്കോയെ വെറുതെവിട്ടത്.