- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാരയ്ക്കാമണ്ഡപം റഫീഖ് കൊലക്കേസ്: ഏഴ് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി; ശിക്ഷാവിധി നാളെ
തിരുവനന്തപുരം: നേമം വെള്ളായണി അൽതസ്ലീം വീട്ടിൽ കബീർ മകൻ റഫീഖിനെ(24) കാറ്റാടിക്കഴ കൊണ്ട് അടിച്ചു കൊന്ന കേസിലെ 7 പ്രതികളും കുറ്റക്കാരാണെന്ന് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. ശിക്ഷ നാളെ വിധിക്കും. 7 പ്രതികളെയും പൂജപ്പുര ജില്ലാ ജയിലിലേക്ക് റിമാന്റ് ചെയ്തു.
വെള്ളായണി കാരയ്ക്കാമണ്ഡപം സ്വദേശികളായ അമ്പലത്തിൻവിള അൻസക്കീർ മൻസിലിൽ ദസ്തഗീർ മകൻ അൻസക്കീർ(28), കാരയ്ക്കാമണ്ഡപം ശിവൻകോവിലിന് സമീപം ഹുസൈൻ മകൻ നൗഫൽ(27), കാരയ്ക്കാമണ്ഡപം താന്നിവിള റംസാന മൻസ്സിലിൽ മാഹീൻ മകൻ ആരിഫ്(30) ആറ്റുകാൽ ബണ്ട് റോഡിൽ ശിവഭവനത്തിൽ ശശികുമാർ മകൻ സനൽകുമാർ എന്ന് വിളിക്കുന്ന മാലിക് (27), കാരയ്ക്കാമണ്ഡപം ബി.എൻ.വി കോംപ്ലക്‌സിന് സമീപം മൈതീൻകണ്ണു മകൻ ആഷർ(26), കാരയ്ക്കാമണ്ഡപം പൊറ്റവിള റോഡിൽ അബ്ദുൽ റഹീം മകൻ ആഷിഖ്(25), നേമം പുത്തൻവിളാകം അമ്മവീട് ലൈനിൽ അബ്ദുൽ വാഹിദ് മകൻ ഹബീബ് റഹ്മാൻ(26) എന്നിവരെയാണ് അഡീഷണൽ സെഷൻസ് ജഡ്ജ് എസ്.സുഭാഷ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.
2016 ഒക്ടോബർ 7 ന് രാത്രി 9 30 മണിക്ക് കാരയ്ക്കാമണ്ഡപം വെള്ളായണി നാഷണൽ ഹൈവേയിൽ തുലവിള വച്ചായിരുന്നു കേസിനാസ്പദമായ കൃത്യം നടന്നത്.മരണപ്പെട്ട റഫീഖിന് ദേഹോപദ്രവം ഏൽകുന്നതിന് ഒരു മണിക്കൂർ മുമ്പേ കേസിലെ ഒന്നാം പ്രതി ആയ അൻസക്കീറിന്റെ അമ്മയുടെ സഹോദരനായ പൊടിയൻ എന്ന് വിളിക്കുന്ന അബുഷക്കീറിനെ റഫീഖും സംഘവും പുതിയ കാരയ്ക്കാമണ്ഡപത്ത് വച്ച് വെട്ടി പരുക്കേൽപ്പിച്ചതിലുള്ള വിരോധമാണ് റഫീഖിന്റെ കൊലക്ക് ആധാരം. അബൂഷക്കീറിന്റെ സുഹൃത്തുക്കളും, ബന്ധുക്കളുമായ പ്രതികൾ സംഘം ചേർന്ന് പ്രാണരക്ഷാർഥം ഓടിയ റഫീഖിനെ തുലവിള നാരായണഗുരു പ്രതിമക്ക് മുന്നിലിട്ട് കാറ്റാടികഴകൾ കൊണ്ട് ശരീരമാസകലം അടിച്ചു മൃതപ്രായനായനാക്കി റോഡിലൂടെ വലിച്ചിഴച്ചു തുല വിള നാഷണൽ ഹൈവേയിൽ കൊണ്ടുവരികയും പൊലീസ് ജീപ്പ് വരുന്നത് കണ്ടു റഫീക്കിനെ ഉപേക്ഷിച്ച് പ്രതികൾ ഓടിരക്ഷപ്പെടുകയുമായിരുന്നു.
സ്ഥലത്ത് അബോധാവസ്ഥയിൽ കിടന്ന റഫീഖിനെ നേമം പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കൃത്യ സംഭവത്തിന് പിറ്റേദിവസം പ്രതികളെ എല്ലാവരെയും തമ്പാനൂർ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷൻ, മരുതൂർ കടവ് പാലം എന്നിവിടങ്ങളിലൊന്നും നേമം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൃത്യത്തിലെ ദൃക്‌സാക്ഷികളായ അൻസിൽ ഖാൻ ,അഭിലാഷ്, ഷിബു ഉൾപ്പെടെ 8 പ്രോസിക്യൂഷൻ സാക്ഷികൾ വിചാരണ വേളയിൽ കൂറുമാറി പ്രതിഭാഗം ചേർന്നിരുന്നു. ഒന്നാംപ്രതി അൻസക്കീർ ധരിച്ചിരുന്ന വസ്ത്രത്തിൽ കാണപ്പെട്ട മനുഷ്യരക്തം മരണപ്പെട്ട റഫീക്കിന്റേതാണെന്ന് ഡി.എൻ.എ പരിശോധനയിൽ തെളിഞ്ഞത് കേസിൽ നിർണായക തെളിവായി.
നേമം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി സർക്കിൾ ഇൻസ്പക്ടർ കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചിരുന്നുവെങ്കിലും അന്വേഷണം ശരിയായ രീതിയിലല്ല നടന്നതെന്നും പുനരന്വേഷണം വേണമെന്നും കാണിച്ച് മരണപ്പെട്ട റഫീഖിന്റെ പിതാവ് കബീർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തിരുവനന്തപുരം സിറ്റി ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ പുനരന്വേഷണം നടത്താൻ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് പുനരന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം ഹാജരാക്കിയത്.