തിരുവനന്തപുരം: തലസ്ഥാന നഗരത്തെ നടുക്കിയ ബാർട്ടൺഹിൽ അനിൽ കുമാർ കൊലക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ കൊടും കുറ്റവാളി ജീവൻ.എസ്. ബാബു അടക്കമുള്ള രണ്ടു പ്രതികളുടെ ക്രിമിനൽ കേസുകളുടെ വിശദാംശങ്ങൾ അന്വേഷണ ഏജൻസി ഹാജരാക്കി. പ്രതികൾക്കുള്ള ശിക്ഷാ വിധി തലസ്ഥാനത്തെ വിചാരണ കോടതി നാളെ(ശനിയാഴ്ച) 12.45 ന് പ്രഖ്യാപിക്കും.

പ്രതികളെ ഹാജരാക്കാൻ സെൻട്രൽ ജയിൽ സൂപ്രണ്ടിന് കോടതി പ്രൊഡക്ഷൻ വാറണ്ട് നൽകി. പ്രതികളുടെ ജയിൽ നടത്തയെക്കുറിച്ച് പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടും പ്രൊബേഷൻ ഓഫീസറും റിപ്പോർട്ട് മുദ്ര വെച്ച കവറിൽ ഹാജരാക്കി. റിപ്പോർട്ടുകൾ ഹാജരാക്കാൻ വിചാരണ കോടതി ജഡ്ജി കെ. ലില്ലി ഉത്തരവിട്ടിരുന്നു.

കൊലയ്ക്ക് കൊലയെന്ന പകപോക്കൽ പോലെ വധശിക്ഷയാകരുതെന്ന മെയ് 20 ലെ സുപ്രീം കോടതി മാർഗ്ഗ നിർദേശത്തിന്റെ വെളിച്ചത്തിലാണ് റിപ്പോർട്ടുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടത്. വിചാരണ കോടതിയുടെ വധ ശിക്ഷ ചോദ്യം ചെയ്ത് മനോജ് എന്ന ശിക്ഷാ പ്രതി മഹാരാഷ്ട്രാ സർക്കാരിനെതിരെ സമർപ്പിച്ച അപ്പീലിലാണ് സുപ്രീം കോടതി വധ ശിക്ഷയ്ക്കുള്ള മാർഗ്ഗ നിർദേശങ്ങൾ രാജ്യത്തെ വിചാരണ കോടതികൾക്ക് നൽകിയത്. ഒന്നും രണ്ടും പ്രതികളായ ജീവൻ എസ്.ബാബു എന്ന ജീവൻ , മനോജ് എന്നിവർക്കുള്ള ശിക്ഷ 28 ന് പ്രഖ്യാപിക്കും

ഗുണ്ടു കാടുള്ള പ്രമുഖ ഗുണ്ടാത്തലവന്റെ കൂട്ടാളികളായിരുന്നു കൊല്ലപ്പെട്ട അനിൽകുമാറും ജീവൻ. എസ്.ബാബുവും. അനിൽകുമാർ ഗുണ്ടാത്തലവനിൽ നിന്നും തെറ്റിപ്പിരിഞ്ഞതിലുള്ള വിരോധത്താലാണ് കൊല നടത്തിയതെന്നാണ് ആരോപണം. പ്രതികളുടെ കേസ് നടത്തിപ്പിനുള്ള ഫണ്ടിംഗും ഗുണ്ടാ തലവനാണ് ചെയ്യുന്നത്.