- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീർനായ പ്രസവിച്ചോ, ചത്തോ കിടക്കുന്നത് ആകാമെന്നും അങ്ങോട്ട് പോകരുതെന്നും ഉമേഷ് വിലക്കി; ദുർഗന്ധം വമിക്കുന്ന സ്ഥലത്താണ് വിദേശ വനിതയുടെ മൃതദേഹം കിടന്നിരുന്നത്; സാക്ഷി മൊഴികൾ കേട്ട് ഞെട്ടിത്തരിച്ച് ലിഗയുടെ സഹോദരി ഇൽസ
തിരുവനന്തപുരം: ലാത്വിയൻ യുവതിയുടെ മൃതദേഹം കിടന്ന സ്ഥലത്തേക്ക് പോകുന്നതിൽ നിന്ന് ഒന്നാം പ്രതി ഉമേഷ് തന്നെ പിന്തിരിപ്പിച്ചതായി മൂന്നാം സാക്ഷി സൂരജ് മൊഴി നൽകി. മീൻ കെണികൂടിനടുത്ത ചീലാന്തിക്കാട്ടിൽ നിന്ന് ദുർഗന്ധം വരുന്നുണ്ടായിരുന്നു. അത് നീർനായ ചത്തതോ പ്രസവിച്ച് കിടക്കുന്നതോ ആയിരിക്കുമെന്നും അങ്ങോട്ടു പോകരുതെന്നും നീർനായ ആക്രമിക്കുമെന്നും പറഞ്ഞ് ഉമേഷ് തന്നെ വിലക്കി. വിചാരണ കോടതിയായ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതിയിലാണ് സാക്ഷി മൊഴി നൽകിയത്.
തങ്ങളൊരുമിച്ച് ഉമേഷിന്റെ ബോട്ടിൽ ചീലാന്തിക്കാട്ടിന് സമീപം മീൻ പിടിക്കാൻ പോയ കാര്യമോ, തന്റെ പേരോ പൊലീസിനോട് പറയരുതെന്നും ഉമേഷ് പറഞ്ഞതായി സൂരജ് മൊഴി നൽകി. പ്രതികളുടെ സുഹൃത്തും കാറ്ററിങ് തൊഴിലാളിയും, മൃതദേഹം കിടന്ന അതേ കുറ്റിക്കാട്ടിനുള്ളിൽ ഒന്നാം പ്രതി ഉമേഷിന്റെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയുമായ തിരുവല്ലം പാച്ചല്ലൂർ സ്വദേശി സൂരജാണ് പ്രതിക്കൂട്ടിൽ നിന്ന പ്രതികളെ ജഡ്ജി കെ.കെ.ബാലകൃഷ്ണന് മുമ്പാകെ ചൂണ്ടിക്കാട്ടി മൊഴി നൽകിയത്. ദുർഗന്ധം വഹിച്ച സ്ഥലത്ത് തന്നെയും ഉമേഷ് കൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗിക കൃത്യം ചെയ്തതിന് കോടതിയിൽ കേസുണ്ടെന്നും സൂരജ് മൊഴി നൽകി.
രണ്ടു പ്രതികളും തന്റെ സുഹൃത്തുക്കളാണെന്നും 2018 മാർച്ച് മാസം ബൈപാസ് തടി മില്ലിനടുത്ത് വച്ച് ഒരു മദാമ്മ ഇന്നവിടെ വന്നുവെന്നും ഉമേഷ് മദാമ്മയോട് സിഗരറ്റ് ചോദിച്ചുവെന്നും ലൈംഗിക താൽപര്യം പ്രകടിപ്പിച്ചുവെന്നും മദാമ്മ ഒരു മറുപടിയും പറയാതെ പോയെന്നും ഉമേഷ് തന്നോട് പറഞ്ഞതായി നാലാം സാക്ഷി ലാലുവും മൊഴി നൽകി.
രണ്ടു സാക്ഷികളും തങ്ങളെ ഇപ്പോൾ കാണിച്ചത് തങ്ങൾ മജിസ്‌ട്രേട്ടിന് നൽകിയ രഹസ്യ മൊഴികളാണെന്നും അതിൽ കാണുന്ന ഒപ്പും വിരൽ പതിപ്പും തങ്ങളുടേതാണെന്നും കോടതിയിൽ മൊഴി നൽകി. രഹസ്യമൊഴികൾ പ്രോസിക്യൂഷൻ ഭാഗം നാലും അഞ്ചും രേഖകളാക്കി കോടതി തെളിവിൽ സ്വീകരിച്ചു.
കോടതിയിൽ സന്നിഹിതയായിരുന്ന ലിഗയുടെ സഹോദരി ഇൽസ സാക്ഷിമൊഴി കേട്ട് സ്തബ്ദയായി ഇരുന്നു. വിദേശ വനിതയെ മയക്കു മരുന്ന് ചേർത്ത സിഗരറ്റ് നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കാട്ടു വള്ളിയിൽ കെട്ടി തൂക്കിയ കേസാണ് തലസ്ഥാനത്തെ വിചാരണ കോടതിയിൽ പുരോഗമിക്കുന്നത്.
യുവതിയെ കാണാതായ മാർച്ച് 14 മുതൽ മൃതദേഹം കണ്ടെടുത്ത ഏപ്രിൽ 20 വരെയുള്ള പ്രതികളുടെ കൃത്യ ദിവസങ്ങളിലെ നടത്തയെക്കുറിച്ചും അവർ പങ്കുവെച്ച വിവരങ്ങൾ തെളിയിക്കുന്നതിനുമായാണ് മൂന്നും നാലും സാക്ഷികളായ ലാലു , സൂരജ് എന്നിവരെ വിസ്തരിച്ചത്..
2018 മാർച്ച് 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലാത്വിയൻ യുവതിയെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ കാണിക്കാമെന്നും കഞ്ചാവ് ബീഡി (വൈറ്റ് ബീഡി) നൽകാമെന്ന് പ്രലോഭിപ്പിച്ച് കോവളം വാഴമുട്ടം ചെന്തിലാക്കരി കുറ്റിക്കാട്ടിൽ വഞ്ചിയിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ദാരുണമായി കൊലപ്പെടുത്തുകയായിരുന്നു. കൊലക്ക് ശേഷം പ്രതികൾ കാട്ടുവള്ളി കഴുത്തിൽ കുടുക്കി കെട്ടി തൂക്കി ആത്മഹത്യയാക്കി മാറ്റി സ്ഥലത്ത് നിന്നും മുങ്ങിയെന്നാണ് പ്രോസിക്യൂഷൻ കേസ്.