- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സജി ചെറിയാന് എതിരായ ഹർജി പ്രഥമ ദൃഷ്ട്യാ നിലനിൽക്കില്ലെന്ന് ഹൈക്കോടതി; എംഎൽഎക്ക് ജനപ്രാതിനിധ്യ നിയമപ്രകാരം എങ്ങനെ അയോഗ്യത കൽപ്പിക്കും? ഹർജിക്കാരന് കോടതി വിമർശനം
കൊച്ചി: സജി ചെറിയാനെ എംഎൽഎ സ്ഥാനത്ത് നിന്നും അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. എംഎൽഎയെ അയോഗ്യനാക്കണമെന്ന് പറയുന്ന നിയമത്തിലെ വ്യവസ്ഥ ഏതാണെന്നും ഹൈക്കോടതി ചോദിച്ചു. പ്രഥമ ദൃഷ്ട്യാ ഹർജികൾ നിലനിൽക്കില്ലെന്നും കോടതി വിശദീകരിച്ചു.
എംഎൽഎ സത്യപ്രതിജ്ഞാ ലംഘനം നടത്തിയോ എന്ന് പരിശോധിക്കാൻ കോടതിക്ക് കഴിയില്ലെന്നും ഈ ഹർജികൾ തള്ളണമെന്നും അഡ്വക്കേറ്റ് ജനറൽ ആവശ്യപ്പെട്ടു. ഹർജിയിൽ നിയമപ്രശ്‌നം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ എജിക്ക് നിർദ്ദേശം നൽകിയ കോടതി ഹർജികൾ ഓഗസ്റ്റ് രണ്ടിലേക്ക് മാറ്റി.
സജി ചെറിയാനെ അയോഗ്യനാക്കി ക്വാ വാറണ്ടോ പുറപ്പെടുവിക്കണമെന്നും കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നുമായിരുന്നു രണ്ട് ഹർജികളിലെ ആവശ്യം. വയലാർ രാജീവൻ, ബിജു ചെറുമൻ എന്നിവർ സമർപ്പിച്ച ഹർജികൾ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്.
ഹർജിക്കാരനായ ബഹുജൻ ദ്രാവിഡ പാർട്ടി നേതാവിനെ കോടതി വിമർശിച്ചു. എംഎൽഎയ്ക്ക് ജനപ്രാതിനിധ്യ നിയമ പ്രകാരം എങ്ങനെ അയോഗ്യത കൽപ്പിക്കുമെന്നാണ് കോടതി ചോദിച്ചത്. തുടർന്ന് ഹർജികൾ ഫയലിൽ സ്വീകരിക്കാതെ കോടതി തള്ളുകയായിരുന്നു.മല്ലപ്പള്ളിയിൽ പാർട്ടി പരിപാടിയിൽ വച്ചാണ് ഭരണഘടനയെ അവഹേളിക്കുന്ന തരത്തിൽ മന്ത്രിയായിരിക്കെ സജി ചെറിയാൻ പ്രസംഗിച്ചത്. പ്രതിഷേധം ഉർന്നതിനെ തുടർന്ന് അദ്ദേഹം മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.