തിരുവനന്തപുരം : പതിനൊന്നുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് രണ്ടു കേസുകളിലായി ഇരട്ട ജീവപര്യന്തം തടവിനും അമ്പതിനായിരം രൂപ പിഴയൊടുക്കാനും തിരുവനന്തപുരം പോക്‌സോ കോടതി ശിക്ഷ വിധിച്ചു. പിഴയൊടുക്കിയില്ലെങ്കിൽ 6 മാസം അധിക തടവനുഭവിക്കാനും ജഡ്ജി പി.എൻ.സീത ഉത്തരവിട്ടു .വെഞ്ഞാറമൂട് സ്വദേശി സ്റ്റീഫനെ (42)യാണ് കോടതി ശിക്ഷിച്ചത്.

2013 ൽ പെൺകുട്ടി നാലാം ക്ലാസ്സിൽ പഠിക്കവേയാണ് പീഡനം തുടങ്ങിയത്. മകളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതിനെ തുടർന്ന് മാതാവിന്റെ പരാതിയിൽ വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു. ഈ കേസിൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ 4 മാസം കിടക്കവേ ജാമ്യത്തിൽ ഇറങ്ങിയ പ്രതി ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ നടന്ന മദ്ധ്യസ്ഥ ചർച്ചയിൽ ഇനിയൊരു പ്രശ്‌നവുമുണ്ടാക്കില്ലെന്നും ധാരണയുണ്ടാക്കി ഭാര്യയോടും മക്കളോടുമൊപ്പം താമസിച്ചു.

എന്നാൽ മകളുടെ നഗ്‌ന ഫോട്ടോകൾ മൊബൈലിൽ പകർത്തിയ പ്രതി അമ്മയേയും സഹോദരിയേയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ 2014 ജൂൺ മാസം മുതൽ 2016 ജനുവരി മാസം വരെ ബലാൽസംഗത്തിനിരയാക്കിയെന്നാണ് കേസ്. സഹികെട്ട പെൺകുട്ടി പീഡന വിവരം ക്ലാസ്സ് ടീച്ചറെ കത്ത് മുഖേന അറിയിച്ചു.തുടർന്ന് 2016 ജനുവരിയിൽ വീണ്ടും വെഞ്ഞാറമൂട് പൊലീസ് പീഡനക്കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

2013 ലെ പ്രകൃതി വിരുദ്ധ പീഡനത്തിന് 2016 ജൂണിൽ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ആ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു വരവേയാണ് 2014 - 16 ലെ പീഡനത്തിന് ഇന്നലെ വീണ്ടും ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2016 മുതൽ പെൺകുട്ടി നിർഭയയിൽ അന്തേവാസിയായി കഴിയുകയാണ്. വെഞ്ഞാറമൂട് പൊലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ വൽസാ വർഗ്ഗീസ് ഹാജരായി.