ഹൈദരാബാദ്: ഗോവധം ജാമ്യമില്ലാ കുറ്റമാക്കണമെന്ന ആവശ്യവുമായി ഹൈദരാബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി. ശിവശങ്കര റാവുവും രംഗത്ത്. ഗോവധവും പശുക്കളെ ഉപദ്രവിക്കുന്നതും ജാമ്യമില്ലാ കുറ്റമാക്കണമെന്നാണ് റാവു ആവശ്യമുന്നയിച്ചിരിക്കുന്നത്.

ആന്ധ്രാപ്രദേശിൽ നിലവിലുള്ള ഗോവധ നിരോധന, മൃഗസംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്നും ജസ്റ്റിസ് ശിവശങ്കര റാവു ആവശ്യപ്പെട്ടിട്ടുണ്ട്. പശുക്കളെ കടത്തിയ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട കന്നുകാലി കച്ചവടക്കാരനായ രാമവത് ഹമുന സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് ഹൈദരാബാദ് ഹൈക്കോടതി ജഡ്ജി ഈ നിരീക്ഷണങ്ങൾ നടത്തിയത്.

പശു മാതൃത്വത്തിന്റെ അടയാളമാണ്, രാജ്യത്തിന്റെ പാവനമായ സ്വത്താണ്. അതിനെ ഏതെങ്കിലും വിധത്തിൽ ഉപദ്രവിക്കുന്നത് ജാമ്യമില്ലാ കുറ്റമാക്കേണ്ടതാണ്- ജസ്റ്റിസ് ശിവശങ്കര റാവു പറഞ്ഞു. ഗോവധത്തിന് ജീവപര്യന്തം ശിക്ഷനൽകണമെന്ന് രാജസ്ഥാൻ ഹൈക്കോടതി ജഡ്ജി മഹേഷ് ചന്ദ്രശർമ ആവശ്യപ്പെട്ടത് മുൻപ് വിവാദമായിരുന്നു. ആരോഗ്യമുള്ള പശുക്കളെ കശാപ്പിന് അനുയോജ്യമെന്ന് സാക്ഷ്യപ്പെടുത്തുന്ന മൃഗഡോക്ടർമാർക്ക് കടുത്ത ശിക്ഷ നൽകണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.

പശുവിനെ വളർത്തുന്നവർക്കുവേണ്ടിയാണ് കന്നുകാലികളെ കൊണ്ടുപോയതെന്നായിരുന്നു ഈ കേസിൽ രാമവത് ഹമുനയുടെ വാദം. എന്നാൽ കശാപ്പുശാലയിലേയ്ക്കാണ് പശുക്കളെ കൊണ്ടുപോയതെന്ന് കാണിച്ചാണ് പൊലീസ് കേസെടുത്തിരുന്നത്.