ന്യൂഡൽഹി : അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച് സുപ്രീംകോടതി തീരുമാനം നടപ്പാക്കാതെ കൊൽക്കത്ത ഹൈക്കോടതി ജസ്റ്റിസ് സി.എസ്.കർണൻ. ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാർ ഉൾപ്പെടെ സുപ്രീം കോടതിയിലെ ഏഴു ജഡ്ജിമാരുടെ നിർദ്ദേശ പ്രകാരം മെഡിക്കൽ പരിശോധനയ്‌ക്കെത്തിയ സംഘത്തെ ജസ്റ്റിസ് സി.എസ്.കർണൻ മടക്കി അയച്ചു. ഇതോടെ സുപ്രീംകോടതിയും ജസ്റ്റീസ് കർണ്ണനും തമ്മിലെ ഏറ്റുമുട്ടൽ പുതിയ തലത്തിലെത്തി.

സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് കൊൽക്കത്തയിലെ കർണന്റെ വസതിയിൽ മൂന്നംഗ മെഡിക്കൽ സംഘം എത്തി. എന്നാൽ, മെഡിക്കൽ പരിശോധന നടത്താൻ അനുവദിക്കില്ലെന്ന് അദ്ദേഹം സംഘത്തിന് എഴുതി നൽകുകയായിരുന്നു. മെഡിക്കൽ സംഘം എത്തുന്നതിന് മിനിറ്റുകൾക്ക് മുൻപ് കർണൻ വാർത്താസമ്മേളനം വിളിക്കുകയും സുപ്രീം കോടതിയുടെ മെഡിക്കൽ പരിശോധന നിയമവിരുദ്ധമാണെന്നു ആരോപിക്കുകയും ചെയ്തു. ഇത്തരം മെഡിക്കൽ പരിശോധന നടത്തുമ്പോൾ രക്ഷിതാക്കളുടെ ഒപ്പ് നിർബന്ധമാണ്. എന്നാൽ തന്റെ കാര്യത്തിൽ ഇത്തരം നടപടികളൊന്നും പാലിച്ചിട്ടില്ലെന്ന് കർണ്ണൻ പറയുന്നു.

സർക്കാർ ആശുപത്രിയിൽ നിന്നുള്ള നാലംഗ വൈദ്യസംഘം ജസ്റ്റിസിന്റെ മനോനില പരിശോധിക്കാനെത്തിയത്. സാധാരണമായ മനസിന്റെ ഉടമയാണു താനെന്നു വ്യക്തമാക്കിയാണു കർണൻ പരിശോധനയ്ക്കു വിസമ്മതിച്ചത്. കർണന്റെ ഭാര്യയും മകനും ചെന്നൈയിലാണ്. ഒരു മകൻ ഫ്രാൻസിലാണു ജോലി ചെയ്യുന്നത്. കർണന്റെ മനോനില പരിശോധിക്കാൻ സുപ്രീം കോടതി തിങ്കളാഴ്ചയാണ് ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസ് ജെ.എസ്. കെഹാറിന്റെ അധ്യക്ഷതയിലുള്ള ഏഴംഗ ബെഞ്ച് കർണന്റെ വൈദ്യപരിശോധനയ്ക്ക് ആവശ്യമായ സജ്ജീകരണങ്ങൾ ചെയ്തു കൊടുക്കാൻ പശ്ചിമ ബംഗാൾ പൊലീസ് മേധാവിയോടു നിർദ്ദേശിച്ചിരുന്നു. ഇന്നലെ രാവിലെയാണ് ജസ്റ്റിസിന്റെ ന്യൂ ടൗണിലുള്ള വസതിയിലേക്ക് പൊലീസ് അകമ്പടിയോടെ വൈദ്യസംഘമെത്തിയത്.

ഏഴ് ജഡ്ജിമാർ പുറപ്പെടുവിച്ച ഉത്തരവിൽ യാതൊരു നീതിയും ഇല്ല. അതൊരു നിയമപരമായ ഉത്തരവല്ല, മണ്ടത്തരമാണ്. എന്റെ പോരാട്ടം അഴിമതിക്കെതിരെയാണ്. അത് തുടരുകയും ചെയ്യും ജസ്റ്റിസ് കർണൻ പറഞ്ഞു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടെ ഏഴു ജഡ്ജിമാർ തന്റെ 'വീട്ടിലെ കോടതി'യിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടു കർണൻ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെ, പുറപ്പെടുവിച്ച ഉത്തരവു പാലിച്ചില്ലെന്ന കാരണം കാട്ടി കൊൽക്കത്ത ഹൈക്കോടതി ജഡ്ജിയായ സി.എസ്.കർണൻ ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചു. എന്നാൽ, ഈ സമൻസ് കിട്ടിയ സുപ്രീം കോടതി ജഡ്ജിമാർ ജസ്റ്റിസ് കർണന്റെ മാനസികനില പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഇതിനായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചു. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും വിരമിച്ച ജഡ്ജിമാർക്കുമെതിരെ അഴിമതി ആരോപിച്ചു സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർക്കു കത്തയച്ചതിനാണു കർണനെതിരെ കോടതിയലക്ഷ്യ നടപടി തുടങ്ങിയത്. അന്നു മദ്രാസ് ഹൈക്കോടതിയിൽനിന്നു കൊൽക്കത്ത ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റിയ സുപ്രീം കോടതി നടപടി കർണൻ സ്വയം സ്റ്റേ ചെയ്‌തെങ്കിലും പിന്നീടു കൊൽക്കത്തയിലെത്തി ചുമതലയേൽക്കുകയായിരുന്നു.