ന്യൂഡൽഹി: കോടതിയലക്ഷ്യക്കേസിൽ തനിക്കെതിരായ ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യവുമായി ജസ്റ്റിസ് കർണൻ സുപ്രീംകോടതിയിൽ. കോടതിയലക്ഷ്യക്കേസിൽ കൽക്കട്ട ഹൈക്കോടതി ജഡ്ജിയായ കർണന് സുപ്രീം കോടതി ആറുമാസം തടവുശിക്ഷ വിധിച്ചിരുന്നു. അദ്ദേഹത്തെ ഉടൻ അറസ്റ്റുചെയ്ത് ജയിലിലടയ്ക്കാൻ സുപ്രീം കോടതി പൊലീസിന് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് നാടകീയമായി ജസ്റ്റിസ് കർണൻ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

കോടതി ഉത്തരവിനെ തുടർന്ന് കർണനെ കണ്ടെത്താൻ പൊലീസിന് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തിരുപ്പതിയിലേക്കും കാളഹസ്തിയിലേക്കും പോയെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. അതിനിടെയാണ് ഇന്ന് രാവിലെസുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.

ചെന്നൈ ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മറ്റു ജഡ്ജിമാർക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങളെത്തുടർന്നാണ് കർണനെതിരെ കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ചത്. അത് ഒടുവിൽ കലാശിച്ചത് കർണനും സുപ്രീംകോടതി ജഡ്ജിമാരും തമ്മിലുള്ള ഏറ്റുമുട്ടലിലേക്കാണ്. ഏറ്റവുമൊടുവിൽ, ചീഫ് ജസ്റ്റിസ് ഖേഹറിനെയും ഏഴു ജഡ്ജിമാരെയും അഞ്ചുവർഷത്തെ കഠിനതടവിന് ശിക്ഷിച്ച് കർണൻ ഉത്തരവിറക്കി.

കർണൻ ഒട്ടേറെ വിവാദ ഉത്തരവുകൾ പുറപ്പെടുവിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന്റെ എല്ലാ ജുഡീഷ്യൽ അധികാരങ്ങളും സുപ്രീംകോടതി നേരത്തേ എടുത്തുകളഞ്ഞിരുന്നു. എന്നിട്ടും അടിക്കടി ഉത്തരവുകൾ ഇറങ്ങിയപ്പോൾ കർണന്റെ മാനസികാവസ്ഥ പരിശോധിക്കാൻ കോടതി നിർദ്ദേശം നൽകി. പക്ഷേ, വൈദ്യപരിശോധനയുമായി അദ്ദേഹം സഹകരിച്ചില്ല.

പരിശോധനയ്‌ക്കെത്തിയവരെ മടക്കിയയച്ചു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതി അദ്ദേഹത്തിന് ആറുമാസം തടവുശിക്ഷ വിധിച്ചത്.