കൊച്ചി: പൊതുവഴി തടഞ്ഞുള്ള പ്രകടനങ്ങൾ തടയണമെന്നു ജസ്റ്റിസ് ബി കെമാൽ പാഷ. വഴി തടഞ്ഞുള്ള പ്രകടനങ്ങൾക്കെതിരെ നടപടിയാവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിക്കു കത്ത് നൽകി.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിന്റെ കാര്യം ചൂണ്ടിക്കാട്ടിയാണ് കത്ത് നൽകിയത്. റോഡുകളിലെ പ്രകടനങ്ങൾ എന്ത് വില കൊടുത്തും തടയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ സമാപനം കുറിച്ച് നടന്ന കലാശക്കൊട്ട് യാത്രാദുരിതമുണ്ടാക്കി. മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെയും സഞ്ചാരസ്വാതന്ത്ര്യത്തെയും ഹനിക്കുന്നതാണിത്. ഇത്തരം നടപടിക്കെതിരെ ജുഡീഷ്യൽ ഇടപെടൽ അനിവാര്യമാണ്. കത്ത് പൊതുതാൽപര്യ ഹർജിയായി പരിഗണിക്കാവുന്നതാണെന്നും ഹൈക്കോടതി രജിസ്ട്രാറിന് അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

നേരെത്തെ, വെടിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് വി. ചിദംബരേഷിന്റെ കത്ത് ഹൈക്കോടതി പൊതുതാൽപര്യ ഹർജിയായി പരിഗണിച്ചിരുന്നു. പരവൂർ വെടിക്കെട്ട് അപകടത്തിൽ നിരവധി പേർ മരിച്ച സാഹചര്യത്തിലായിരുന്നു കത്ത് നൽകിയത്.