ന്യൂഡൽഹി: പരമോന്നത നീതിപീഠത്തിലിരുന്ന് അഞ്ച് വർഷം കൊണ്ട് ആയിരത്തിലധികം വിധിന്യായങ്ങൾ എഴുതി ചരിത്രത്തിലേക്ക്. 2013 മാർച്ചിൽ സുപ്രീം കോടതിയിലെത്തിയ ജസ്റ്റിസ് കുര്യൻ ജോസഫ് ഇതിനോടകം പേന ചലിപ്പിച്ചത് 1031 വിധിന്യായങ്ങൾക്ക്. ഒൻപത് ജസ്റ്റിസുമാരാണ് സുപ്രീം കോടതിയുടെ ചരിത്രത്തിൽ ഇതിന് മുൻപ് ആയിരത്തിലേറെ വിധിന്യായങ്ങൾ എഴുതിയിട്ടുള്ളത്. ഇന്ത്യ ഏറെ ആകാംഷയോടെ ഉറ്റു നോക്കിയ മുത്തലാഖ്, ദേശീയ ജുഡീഷ്യൽ നിയമന കമ്മിഷൻ, പട്ടിക വിഭാഗ സംവരണം തുടങ്ങിയ ഗൗരവകരമായ വിഷയങ്ങളിലും അദ്ദേഹം വളരെ ശ്രദ്ധേയമായ വിധിന്യായങ്ങൾ പുറപ്പെടുവിച്ചു.

ദാമ്പത്യ തർക്ക കേസുകളിൽ പലതിലും കക്ഷികളെ രമ്യതയിലാക്കുന്നതിനും, സമാധാനപരമായി വേർപിരിക്കുന്നതിനും, കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും മറ്റുമുള്ള വിധിന്യായങ്ങളുമുണ്ടായി. ഒരു ദാമ്പത്യ തർക്ക കേസ് പരിഹരിച്ചപ്പോൾ, നന്ദി പറഞ്ഞ് ദമ്പതികളുടെ കുഞ്ഞ് നൽകിയ വർണചിത്ര കാർഡ് ജസ്റ്റിസ് കുര്യൻ ജോസഫ് വിധിന്യായത്തിൽ ഉൾപ്പെടുത്തിയത് ഏറെ ശ്രദ്ധ നേടിയ വാർത്തയായിരുന്നു.

സുപ്രീം കോടതിയിൽ 2001 മുതൽ 2009 വരെയുണ്ടായിരുന്ന ജസ്റ്റിസ് അരിജിത് പസായത്താണ് ഏറ്റവും കൂടുതൽ വിധിന്യായങ്ങളെഴുതിയത്- 2692. ജഡ്ജിമാരായ കെ.രാമസ്വാമി, എസ്.ബി. സിൻഹ, ജെ.സി.ഷാ, ജി.ബി.പട്ടനായിക്, പി.ബി. ഗജേന്ദ്രഗദ്കർ, കെ.എൻ. വാഞ്ചു, പി.സദാശിവം, എം. ഹിദായത്തുല്ല എന്നിവരാണ് ആയിരത്തിലേറെ വിധിന്യായങ്ങളെഴുതിയ മറ്റുള്ളവർ. ഈ മാസം 29ന് ജസ്റ്റിസ് കുര്യൻ ജോസഫ് വിരമിക്കും.