ന്യൂഡൽഹി: ഭരണഘടനാ ധാർമികത മാത്രം നോക്കിയുള്ള വിധി ശരിയല്ലെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് അഭിപ്രായപ്പെട്ടു. ഒരുജനവിഭാഗത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ധാർമികത മാത്രം പരിഗണിച്ചാകരുത് വിധി പുറപ്പെടുവിക്കേണ്ടത്. മതപരമായ ആചാരങ്ങൾ മൗലികാവകാശങ്ങൾ ലംഘിക്കുന്നില്ലെങ്കിൽ കോടതി ഇടപെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ മാത്രം കോടതി ആചാരങ്ങളിൽ ഇടപെട്ടാൽ മതി. ഭരണഘടനയുടെ ലക്ഷമണ രേഖ ആരും മറികടക്കരുതെന്നും, ഈ രാജ്യത്തെ നിലനിർത്തുന്നത് ഭരണഘടനയാണെന്നും കുര്യൻ ജോസഫ് വ്യക്തമാക്കി. ശബരിമലയിലെ സ്ത്രീപ്രവേശനവിധി പുനഃപരിശോധിക്കാൻ വഴികളുണ്ടെന്ന് പരോക്ഷമായി സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ജസ്റ്റിസ് കുര്യൻ ജോസഫ്.

മതപരമായ വിഷയങ്ങളിൽ ഭരണഘടന തന്നെ ലക്ഷ്മണ രേഖ നിശ്ചയിച്ചിട്ടുണ്ട്. മുത്തലാഖ് വിധിയിൽ ഈ ലക്ഷ്മണ രേഖ ലംഘിച്ചില്ല. അതിനാൽ ആരും ആ വിധിയെ എതിർത്തില്ലെന്നും കുര്യൻ ജോസഫ് വ്യക്തമാക്കി. മതസ്വാതന്ത്ര്യത്തിനുള്ള ഇരുപത്തഞ്ചാം അനുച്ഛേദത്തിന് ഇന്ത്യയെ നിലനിർത്തുന്നതിൽ വലിയ പങ്കുണ്ട്. ഈ അനുച്ഛേദം ലംഘിക്കാൻ പാടില്ല. ഏതെങ്കിലും ആചാരങ്ങൾ ഭരണഘടന ലംഘിക്കുന്നതാണോ എന്ന് പരിശോധിക്കാൻ കോടതികൾക്ക് അധികാരമുണ്ട്. ഒരു വിധി അന്തിമമായാൽ അത് ലംഘിക്കുന്നത് കോടതി അലക്ഷ്യമാകുമെന്നും, അത് എപ്പോഴും ഓർക്കണമെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു. ചില വിധികൾ പുനഃപരിശോധിക്കാനും തിരുത്താനും വഴികളുണ്ട്. ഏത് വിധിയും നടപ്പാക്കുന്നതിൽ പ്രശ്‌നമുണ്ടെങ്കിൽ സമൂഹത്തിൽ പ്രശ്‌നമുണ്ടെങ്കിൽ ബന്ധപ്പെട്ടവർക്ക് അത് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താവുന്നതേയുള്ളൂ. വിധികൾ മാറ്റാനും തിരുത്താനും വഴികളുണ്ടെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് വ്യക്തമാക്കി.

സുപ്രീം കോടതി ജഡ്ജിമാർ വാർത്താ സമ്മേളനം നടത്തിയതുകൊണ്ട് ജുഡീഷ്യറിയിൽ സുതാര്യത വന്നുവെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു. ജുഡീഷ്യറിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞതായും കുര്യൻ ജോസഫ് പറഞ്ഞു. അന്തിമമായ നിയമം നടപ്പാക്കുന്നത് തടയുന്നത് കോടതി അലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. കഴിവുള്ള ജഡ്ജിമാരെ ലഭിക്കുന്നില്ല എന്നതാണ് ജുഡീഷ്യറി നേരിടുന്ന പ്രധാന പ്രശ്നം. ഉന്നത നീതിപീഠങ്ങളിലേക്കുള്ള നിയമനങ്ങൾക്ക് സെക്രട്ടറിയേറ്റ് രൂപീകരിക്കണമെന്നും കൊളീജിയം സംവിധാനത്തിൽ സുതാര്യത വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമല, അയോധ്യാ കേസുകൾ സംബന്ധിച്ച ചോദ്യങ്ങൾക്ക് കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളിൽ താൻ പ്രതികരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതി ജഡ്ജിയെന്ന പദവിയിൽ നിന്ന് കുര്യൻ ജോസഫ് ഇന്നലെയാണ് സ്ഥാനമൊഴിഞ്ഞത്.