കൊച്ചി: എം എം മണിയുടെ അധിക്ഷേപ പരാമർശത്തിന് പിന്നാലെ, സിപിഐ നേതാവ് ആനി രാജയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കെ കെ രമ. 'പെണ്ണ്, സഖാവ്, നിൽപ്പ്, നിലപാട്' എന്ന കുറിപ്പോടെയാണ് രമ ചിത്രം പങ്കുവച്ചിരിക്കുന്നത്. കെ കെ രമയ്ക്ക് എതിരായ പരാമർശത്തെ വിമർശിച്ച ആനി രാജയെ അധിക്ഷേപിച്ച് എം എം മണി ഇന്ന് രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കെ കെ രമ ആനിക്കൊപ്പമുള്ള ചിത്രം ഫേസ്‌ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.

''അവർ ഡൽഹിയിൽ അല്ലേ ഒണ്ടാക്കൽ' എന്നായിരുന്നു മണി മാധ്യമങ്ങളോടു പറഞ്ഞത്. ആനി രാജ തനിക്കെതിരെ നടത്തിയ വിമർശനങ്ങളൊന്നും കാര്യമാക്കുന്നില്ലെന്ന് എംഎം മണി പറഞ്ഞു. അവർ കേരളത്തിൽ അല്ലല്ലോ, ഡൽഹിയിൽ അല്ലേ ഒണ്ടാക്കൽ. കേരളത്തിൽ നടക്കുന്ന കാര്യമൊന്നും അവർക്ക് അറിയേണ്ടല്ലോ എന്നും മണി പറഞ്ഞു.

കെകെ രമയ്ക്കെതിരെ സമയം കിട്ടിയാൻ ഇതിലും ഭംഗിയായി പറഞ്ഞേനെയെന്നും മണി പ്രതികരിച്ചു. ഇതൊന്നും വൺ വേ അല്ല. വിമർശനങ്ങൾ കേൾക്കാൻ പറ്റിയില്ലെങ്കിൽ രമ എന്തിനാണ് എംഎൽഎ പണിക്കു വന്നതെന്നും മണി ചോദിച്ചു

ഇതിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐയുടെ യുവജന സംഘടന എഐവൈഎഫ് രംഗത്തെത്തിയിരുന്നു. ആനി രാജയ്ക്ക് എതിരെയുള്ള ഉടുമ്പൻചോല എംഎൽഎ എം എം മണിയുടെ പരാമർശം അങ്ങേയറ്റം അപലപനീയമെന്ന് എഐവൈഎഫ്. സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഇടത് രാഷ്ട്രീയത്തിന് ചേർന്നതല്ല. എം എം മണിയിൽ നിന്ന് പക്വതയ്യാർന്ന പ്രതികരണങ്ങളാണ് ഉണ്ടാകേണ്ടത്. പുരോഗമന ആശയങ്ങൾ ഉയർത്തി പിടിച്ചു മുന്നേറുന്ന ഇടത് രാഷ്ട്രീയത്തിനു ചേർന്നതല്ല ഇത്തരം പ്രയോഗങ്ങൾ.- എഐവൈഎഫ് പ്രസ്താവനയിൽ പറഞ്ഞു.

സഭ്യമായ ഭാഷയിൽ സംവാദങ്ങൾ നടത്തുന്നതിന് പകരം, സ്ത്രീ വിരുദ്ധ പരാമർശങ്ങൾ ആവർത്തിക്കുന്നതിലൂടെ തെറ്റായ സന്ദേശമാണ് എം എം മണി സമൂഹത്തിനു നൽകുന്നത്. ഇത് തിരുത്തണം. വാക്കുകൾ പ്രയോഗിക്കുമ്പോൾ സൂക്ഷ്മത പുലർത്താൻ എം എം മണി തയ്യാറാകണം. ആനി രാജയ്ക്ക് എതിരെ നടത്തിയ പരാമർശം എം എം മണി പിൻവലിക്കണമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു.

ഇതിന് പിന്നാലെ മണിക്ക് എതിരെ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ രംഗത്തെത്തി. എംഎം മണിയുടേത് തെമ്മാടി നിഘണ്ടുവും പുലയാട്ടു ഭാഷയുമാണെന്ന് ശിവരാമൻ പറഞ്ഞു. മണിയെ സിപിഎം നേതൃത്വം ഇടപെട്ടു തിരുത്തുകയാണ് വേണ്ടതെന്ന് ശിവരാമൻ പറഞ്ഞു.

എംഎം മണി കുറേ നാളായി ഈ പുലയാട്ടു ഭാഷ തുടരുകയാണ്. ഇതു നാട്ടുഭാഷയാണെന്നു പറഞ്ഞ് ഒഴിയാനാവില്ല. പച്ച മനുഷ്യനാണ് എന്നൊക്കെ പറഞ്ഞാൽ പച്ച മനുഷ്യരെ അപമാനിക്കുകയാവും. അവരാരും ഈ ഭാഷ ഉപയോഗിക്കുന്നില്ല.

ഇടതു പക്ഷ രാഷ്ട്രീയമെന്നാൽ സ്ത്രീപക്ഷ രാഷ്ട്രീയം കൂടിയാണ്. മനുസ്മൃതിയുടെ പ്രചാരകർ ഉപയോഗിക്കുന്ന ഭാഷയാണ് മണി ഇപ്പോൾ പറയുന്നത്. ഇതു സിപിഎം നേതൃത്വം ഇടപെട്ടു തിരുത്തുകയാണ് വേണ്ടതെന്ന് ശിവരാമൻ പറഞ്ഞു.