ന്യൂഡൽഹി: ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കെ. ആർ മീരയ്ക്ക്. ഭരണകൂട ഭീകരതയെ എതിർത്ത 'ആരാച്ചാർ' എന്ന കൃതിക്കാണ് പുരസ്‌കാരം.

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാർ അവാർഡ്, ഓടക്കുഴൽ പുരസ്‌കാരം എന്നിവയും ഈ കൃതിക്ക് ലഭിച്ചിരുന്നു. ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് കേന്ദ്രപുരസ്‌കാരം.

അസഹിഷ്ണുതയുടെ കാലത്ത്, ഭരണകൂട ഭീകരതയെ എതിർക്കുന്ന നോവൽ അംഗീകരിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നു മീര പ്രതികരിച്ചു. എഴുത്തുകാരിയെ സമൂഹം ഗൗരവത്തോടെ സ്വീകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. കൊൽക്കത്തയുടെ പ്രൗഢഗംഭീരമായ സംസ്‌കാരത്തിലൂന്നി ലോകത്തെ ആദ്യത്തെ വനിതാ ആരാച്ചാരുടെ കഥ പറഞ്ഞ നോവലാണ് കെ.ആർ. മീരയുടെ ആരാച്ചാർ.

സ്വതന്ത്ര പത്രപ്രവർത്തകയും എഴുത്തുകാരിയുമായ കെ ആർ മീര 1970 ഫെബ്രുവരി 19 ന് കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലാണ് ജനിച്ചത്. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടി. 1993 മുതൽ മലയാള മനോരമയിൽ പത്രപ്രവർത്തകയായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് മനോരമയിൽ നിന്നും രാജിവച്ചു. 2001 മുതൽ എഴുത്തിലേക്ക് തിരിഞ്ഞു. അങ്കണം അവാർഡ്, ലളിതാംബിക അന്തർജ്ജനം അവാർഡ്, പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടി (പി.യു.സി.എൽ.) അവാർഡ്, ചൊവ്വര പരമേശ്വരൻ അവാർഡ് എന്നിവയ്ക്ക് അർഹയായി. ഇംഗ്ലീഷിലേക്കും തമിഴിലേക്കും കൃതികൾ പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.