കോട്ടയം: ഈ വർഷത്തെ മുട്ടത്തുവർക്കി സാഹിത്യപുരസ്‌കാരം കെ.ആർ. മീരയ്ക്ക് ലഭിച്ചു. ആരാച്ചാർ എന്ന നോവലിനാണ് പുരസ്‌കാരം. കൊൽക്കത്തയുടെ പശ്ചാത്തലത്തിൽ പെൺ ആരാച്ചാരുടെ കഥ പറഞ്ഞ കൃതി നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. കടുത്ത സ്ത്രീപക്ഷ രചനയായ ആരാച്ചാർ 2012 നവംബറിലാണ് പ്രസിദ്ധീകരിച്ചത്. ആ വർഷം പുറത്തിറങ്ങിയ ഏറ്റവും മികച്ച നോവലായി വിലയിരുത്തപ്പെട്ട ആരാച്ചാറിലൂടെ കെ ആർ മീരയ്ക്ക് കേരള, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ, ഓടക്കുഴൽ പുരസ്‌കാരം, വയലാർ പുരസ്‌കാരം തുടങ്ങി ചെറുതും വലിതുമായ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് മുട്ടത്തുവർക്കി പുരസ്‌കാരം. മെയ്‌ 28ന് കോട്ടയം ഡിസി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ശ്രീകുമാരൻ തന്പി അവാർഡ് സമ്മാനിക്കും.

കെ.ബി. പ്രസന്നകുമാർ, ഷീബ ഇ.കെ., സന്തോഷ് മാനിച്ചേരി, എം.ആർ. രേണുകുമാർ എന്നിവരുൾപ്പെടുന്ന സമിതി തിരഞ്ഞെടുത്ത മൂന്നുനോവലുകളിൽ നിന്ന് ഇ.വി. രാമകൃഷ്ണൻ, പി.കെ. രാജശേഖരൻ, കെ.വി. സജയ് എന്നിവർ ചേർന്നാണ് ആരാച്ചാർ തിരഞ്ഞെടുത്തത്. സ്ത്രീ ജീവിതത്തിന്റെ മൂർത്തവും തീക്ഷ്ണവുമായ ഗതിവേഗങ്ങളെ കാലത്തിനും ചരിത്രത്തിനും കുറുകെ നിർത്തി അധീശവ്യവസ്ഥകളെ വിചാരണചെയ്യുന്ന രാഷ്ട്രീയ രചനകളാണ് മീരയുടെ കഥകളും നോവലുകളുമെന്ന് അവാർഡ് നിർണ്ണയ സമിതി വിലയിരുത്തി.