തിരുവനന്തപുരം: കെപി അനിൽകുമാറിനെ പുറത്താക്കിയവർ കെ ശിവദാസൻ നായർക്ക് നൽകിയത് ആശ്വാസം. അച്ചടക്കലംഘനത്തിന് കെപിസിസി നൽകിയ നോട്ടീസിന് മുൻ ജനറൽ സെക്രട്ടറിയും മുൻഎംഎൽ എയുമായ കെ ശിവദാസൻ നായർ തൃപ്തികരമായ മറുപടി നൽകുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്ത സാഹചര്യത്തിൽ പാർട്ടിയിൽ തിരിച്ചെടുത്തു. ശിവദാസൻ നായരുടെ സസ്പെൻഷൻ റദ്ദു ചെയ്യാനും പാർട്ടിയിൽ തിരികെ എടുക്കുവാനും തീരുമാനിച്ചതായി കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ എംപി അറിയിച്ചു.

മുന്നോട്ടുള്ള പ്രയാണത്തിൽ പാർട്ടിക്ക് കരുത്തും ശക്തിയും നൽകാൻ ശിവദാസൻ നായരുടെ സേവനം ആവശ്യമാണെന്നും സുധാകരൻ പറഞ്ഞു. ഇതോടെ എ ഗ്രൂപ്പിന് ആശ്വാസമാകുകയാണ്. ഉമ്മൻ ചാണ്ടിയുടെ അതിവിശ്വസ്തന്മാരിൽ ഒരാളാണ് ശിവദാസൻ നായർ. ഇതാണ് സസ്‌പെൻഷൻ നടപടി അതിവേഗം പിൻവലിക്കാനുള്ള കാരണവും.

ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും പോലും അച്ചടക്കം ബാധകമെന്ന ഹൈക്കമാണ്ട് ശാസനം ശിവദാസൻ നായർ തിരിച്ചറിഞ്ഞിരുന്നു. എഐസിസി വൈസ് പ്രസിഡന്റായി ചെന്നിത്തലയെ നിയമിക്കാനുള്ള പഴയ തീരുമാനത്തിലും പുനർചിന്തനത്തിന് സാധ്യതയുണ്ട്. ഇത് മനസ്സിലാക്കിയാണ് കെ ശിവദാസൻ നായരുടെ ചുവടു മാറ്റം ഉണ്ടായത്. പുതിയ ഡിസിസി അധ്യക്ഷന്മാരുടെ പട്ടികയ്ക്കെതിരെ പരസ്യ പ്രതികരണം നടത്തിയതിനു പാർട്ടി സസ്പെൻഡ് ചെയ്ത ശിവദാസൻ നായർ കാരണം കാണിക്കൽ നോട്ടിസിനു മറുപടി നൽകിയത് മാപ്പപേക്ഷയുടെ രൂപത്തിലാണ്.

പാർട്ടിയുടെ നന്മയ്ക്കായി നല്ല ഉദ്ദേശ്യത്തോടെയാണ് വിമർശനം നടത്തിയത് എന്നും വിശദീകരിച്ചു. ഒരു നേതാവിന് എതിരെയും പറഞ്ഞിട്ടില്ല. അതിനാൽ സസ്പെൻഷൻ പിൻവലിക്കണമെന്നാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരനു നൽകിയ മറുപടിയിൽ പറഞ്ഞിട്ടുള്ളത്. ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തെപ്പറ്റി ചാനൽ ചർച്ചയിൽ നടത്തിയ പരാമർശത്തിനാണ് ശിവദാസൻ നായർ, കെ.പി.അനിൽകുമാർ എന്നിവരെ സസ്പെൻഡ് ചെയ്തത്. ഫലത്തിൽ സസ്പെൻഷൻ പിൻവലിക്കണമെന്ന ശിവദാസൻ നായരുടെ വാക്കുകളെ നേതൃത്വത്തെ അംഗീകരിക്കലായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ കരുതി. അനിൽകുമാറിനെ തള്ളുകയും ചെയ്തു.

പതിറ്റാണ്ടുകളായി സംസ്ഥാനത്തു കോൺഗ്രസിനെ ചലിപ്പിക്കുകയും നയിക്കുകയും ചെയ്ത രണ്ട് പ്രബല ഗ്രൂപ്പുകളെ ദുർബലമാക്കി പുതിയ ചേരിയുടെ ഉദയമാണ് ഇതിനെല്ലാം കാരണം. എ.കെ. ആന്റണിയിൽനിന്ന് ഏറ്റുവാങ്ങി ഉമ്മൻ ചാണ്ടി കൊണ്ടുനടക്കുന്ന എ ഗ്രൂപ്പിനെയും കെ. കരുണാകരനിൽനിന്നു രമേശ് ചെന്നിത്തല ഏറ്റെടുത്ത ഐ ഗ്രൂപ്പിനെയുമാണു പുതിയ അച്ചുതണ്ട് തകർത്തത്. ഇതോടെ ഗ്രൂപ്പ് മാനേജർമാരുടെ പരസ്യ പ്രസ്താവന പോലും അച്ചടക്ക നടപടിക്ക് കാരണമായി. ഔദ്യോഗികനേതൃത്വമെന്ന പുതിയ ശാക്തികചേരിക്കെതിരേ പിടിച്ചുനിൽക്കാൻ പരമ്പരാഗതവൈരികളായ എ, ഐ ഗ്രൂപ്പുകളുടെ സഖ്യം രൂപപ്പെട്ടിട്ടുണ്ട്.

ഡി.സി.സി. അധ്യക്ഷപ്പട്ടികയിലേറ്റ പരുക്ക് കെപിസിസി. ഭാരവാഹിപ്പട്ടികയിൽ ആവർത്തിക്കുമെന്നും ഇവർക്ക് അറിയാം. ഈ സാഹചര്യത്തിലാണ് കരുതലോടെ നീങ്ങുന്നത്. ജംബോ കമ്മറ്റിക്ക് സാധ്യതയില്ലാത്തതും ഗ്രൂപ്പുകൾക്ക് തിരിച്ചടിയാണ്. നാല് ഉപാധ്യക്ഷന്മാർ, 15 ജനറൽ സെക്രട്ടറിമാർ, ട്രഷറർ, 25 നിർവാഹകസമിതിയംഗങ്ങൾ എന്നിവരെയാണു െേകണ്ടത്തണ്ടത്. എങ്ങനെയും കെപിസിസി. തിരിച്ചുപിടിക്കുകയാണു ഗ്രൂപ്പുകളുടെ ലക്ഷ്യം.

കെ.സി. വേണുഗോപാൽ-കെ. സുധാകരൻ-വി.ഡി. സതീശൻ അച്ചുതണ്ട് എ, ഐ ഗ്രൂപ്പുകളിൽനിന്നു നിരവധി നേതാക്കളെ അടർത്തിയെടുത്ത് പുതിയ സമവാക്യം രൂപപ്പെടുത്തിക്കഴിഞ്ഞു.