കണ്ണൂർ: ഷുഹൈബ് വധത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെ നിശിതമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ സുധാകരൻ. കണ്ണൂരിലെ നിരാഹാര വേദിയിൽ വച്ച് മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിലാണ് സുധാകരൻ പിണറായിയുടെ നിലപാടിനെ കടുത്ത ഭാഷയിൽ വിമർശിച്ചത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ അഭിനവ ഹിറ്റ്‌ലറാണ്. അതു വ്യക്തമാക്കുന്നതാണ് ഷുഹൈബ് വധക്കേസിൽ ഇപ്പോൾ അദ്ദേഹത്തിന്റെ നിലപാടിലൂടെ മനസ്സിലാവുന്നത്. അതുകൊണ്ട് ഹിറ്റ്‌ലറോട് ഇനി സംസാരിച്ചിട്ടു കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഷുഹൈബിന്റെ കൊലയാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ നിയമത്തിന്റെ ഏതറ്റം വരെയും കോൺഗ്രസ് പോകും. ഷുഹൈബിനെ കൊല്ലാൻ കൃത്യമായി ഗൂഢാലോചന നടന്നിട്ടുണ്ട്. മട്ടന്നൂർ ഏരിയാ കമ്മിറ്റിയും പേരാവൂർ ഏരിയാ കമ്മിറ്റിയും അറിഞ്ഞു കൊണ്ട് നടത്തിയ കൊലപാതകമാണിത്. സിപിഎം ജില്ലാ കമ്മിറ്റിക്കും ഇക്കാര്യത്തിൽ കൃത്യമായ അറിവുണ്ട്. ഇതിന് കൊലക്കേസ് പ്രതികൂടിയായ മുഖ്യമന്ത്രിയുടെയും സെക്രട്ടറി കോടിയേരിയുടെ പിന്തുണയും കൂടിയുണ്ട്.- സുധാകരൻ പറഞ്ഞു.