കണ്ണൂർ: സംസ്ഥാനത്തെ സീനിയർ നേതാവും എ.ഐ.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവുമായ കെ. സുധാകരന്റെ സന്തത സഹചാരിയായ ഡ്രൈവർ മരിച്ച നിലയിൽ. ഇന്ന് രാവിലെ സുധാകരന്റെ വീട്ടിലാണ് ഡ്രൈവർ പി.വി. പ്രസാദിനെ (38) മരിച്ച നിലയിൽ കണ്ടത്. സുധാകരൻ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ചെങ്ങന്നൂരിൽ ആയിരുന്നു. പ്രമേഹബാധിതനായ പ്രസാദ് ശാരീരിക അസ്വസ്ഥതയെത്തുടർന്ന് ഇന്നലെ ഡോക്ടറെ കണ്ടിരുന്നു. ഡോക്ടറെ കണ്ട ശേഷം വീട്ടിലെത്തി ഉറങ്ങാൻ കിടന്നതായിരുന്നു ഇദ്ദേഹം. ആക്സമികമായി ഉണ്ടായ വിയോഗത്തിന്റെ ഞെട്ടലിലാണ് കുടുംബവും പാടിച്ചാൽ നിവാസികളും.

കെ.സുധാകരന്റെ വലം കൈയായിരുന്നു പ്രസാദ്. ഡ്രൈവർ എന്നതിലുപരി അടുത്ത ബന്ധം നേതാവുമായി ഉണ്ടായിരുന്നു പ്രസാദിന്. ചെങ്ങന്നൂരിൽ പ്രചാരണത്തിന്റെ തിരക്കിലായ സുധാകരൻ വിവരം അറിഞ്ഞതോടെ കണ്ണൂരിലേക്ക് തിരിച്ചു. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം വൈകുന്നേരത്തോടെ പാടിച്ചാലിലെ വീട്ടിലേക്ക് കൊണ്ടുപോയി. പാടിച്ചാൽ കുറുവയിലെ വീട്ടിൽ ലക്ഷ്മിയാണ് അമ്മ. സഹോദരി: പ്രഭാവതി. കണ്ണൂരിലെ കോൺഗ്രസുകാർക്കിടയിലും ഏറെ പരിചിതനാണ് പ്രസാദ്. അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണത്തിന്റെ ഞെട്ടലിലാണ് നാട്ടുകാരും ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരും.