തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ നിലനിർത്തിയതിൽ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലധികമായി സിപിഐഎം രാഷ്ട്രീയത്തിൽ നടന്ന വിവാദങ്ങളിൽ കോടിയേരിയും കുടുംബവും വഹിച്ച പങ്ക് ചില്ലറയല്ലെന്നും അമ്പുകൊള്ളാത്തവരില്ല കുരുക്കളിൽ എന്നതായിരിക്കണം കോടിയേരിയെ നിലനിർത്തുന്ന നീതിശാസ്ത്രമെന്നും കൂട്ടിച്ചേർത്തു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് സിപിഐഎം സംസ്ഥാന സമ്മേളനത്തെ വിമർശിച്ച് സുരേന്ദ്രൻ രംഗത്തെത്തിയത്.

കെ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഒരു രാഷ്ട്രീയപാർട്ടി സമ്മേളനം നടത്തുന്നതും അതിന്റെ ഭാരവാഹികളെ തീരുമാനിക്കുന്നതും തികച്ചും അവരുടെ ആഭ്യന്തരകാര്യം തന്നെയാണ്. എന്നാൽ സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ സമ്മേളനവും അതിന്റെ നേതൃത്വത്തിലുണ്ടാവുന്ന ചലനവുമൊക്കെ ആവുമ്പോൾ ജനങ്ങൾക്കും താൽപ്പര്യമുണ്ടാവുക സ്വാഭാവികം. കേരളം നേരിടുന്ന മൂർത്തമായ രാഷ്ട്രീയപ്രശ്‌നങ്ങളിൽ പാർട്ടി എന്തുനിലപാടെടുക്കുന്നു എന്നുള്ളത് പരിശോധനിക്കുക മററുള്ളവർക്ക് നിഷിദ്ധമായ കാര്യമല്ല. പാർട്ടി പാവങ്ങളിൽ നിന്നകലുന്നു എന്നു വിലയിരുത്തിയതായി മാധ്യമറിപ്പോർട്ടുകൾ കണ്ടു. ആ വിലയിരുത്തലിനോട് അല്പമെങ്കിലും ആത്മാർത്ഥത പാർട്ടിക്കുണ്ടായിരുന്നെങ്കിൽ നിലവിലുള്ള നേതൃത്വത്തെ ഒരിക്കലും പാർട്ടി വീണ്ടും അവരോധിക്കുമായിരുന്നില്ല.

കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലധികമായി സിപിഎം രാഷ്ട്രീയത്തിൽ നടന്ന വിവാദങ്ങളിൽ കോടിയേരിയും കുടുംബവും വഹിച്ച പങ്ക് ചില്ലറയല്ല. അതിസമ്പന്നരുമായുള്ള ചങ്ങാത്തം, മക്കളും ബന്ധുക്കളും നടത്തിയ സാമ്പത്തിക ഇടപാടുകൾ, കോവളം കൊട്ടാരം മുതൽ കൂപ്പർ കാർ വരെയുള്ള വിവാദങ്ങളും സേവി മനോമാത്യു മുതൽ അറബിക്കഥ വരെയുള്ള സംഭവങ്ങളും പാർട്ടി പരിഗണിക്കുന്നില്ല എന്നുവേണം കണക്കാക്കാൻ. അമ്പുകൊള്ളാത്തവരില്ല കുരുക്കളിൽ എന്നതായിരിക്കണം കോടിയേരിയെ നിലനിർത്തുന്ന നീതിശാസ്ത്രം.

ജനങ്ങളുടെയാകെ പ്രതിഷേധത്തിനു കാരണമായ അറുകൊല രാഷ്ട്രീയത്തെക്കുറിച്ചും സമ്മേളനം ഒരു നിലപാടുമെടുത്തില്ല എന്നുള്ളത് ആ പാർട്ടിയെ മനസ്സിലാക്കിയവർക്കാർക്കും അത്ഭുതമുളവാക്കുന്നില്ല. അഴിമതിയോട് സന്ധിചെയ്യുന്ന ഭരണത്തോട് പാർട്ടിക്കൊന്നും പറയാനുണ്ടായിരുന്നില്ലേ? കെ. എം മാണിയെ കൂടെക്കൂട്ടാനുള്ള കുറുക്കുവഴി തേടുകയാണ് സമ്മേളനം സത്യത്തിൽ തേടിയത്. അരക്കിലോ അരിക്കുവേണ്ടി ആദിവാസി യുവാവ് രക്തസാക്ഷിത്വം വഹിക്കേണ്ടി വന്ന സന്ദർഭത്തിൽ നടന്ന സമ്മേളനമായിട്ടുപോലും ഒന്നിനും കൊള്ളാത്ത മന്ത്രിമാരെയാരേയും മാററുന്നില്ല എന്നു തീരുമാനിക്കാൻ പാർട്ടിക്കു കഴിഞ്ഞു എന്നുള്ളത് ആ പാർട്ടി എത്രമാത്രം ജനങ്ങളിൽ നിന്ന് അകന്നു എന്നുള്ളതിന്റെ സൂചനയാണ്.

പാർട്ടി ഒന്നാകെ ഏകഛത്രാധിപത്യത്തിൻ കീഴിലായി എന്നുള്ളതും ഇനി പ്രതിഷേധത്തിന്റെ ഒരു ഞരക്കം പോലും തങ്ങൾക്കെതിരെ ഉയരാൻ പോകുന്നില്ല എന്ന് പിണറായിക്കും കോടിയേരിക്കും ആശ്വസിക്കാം എന്നതാണ് ഈ സമ്മേളനം നൽകുന്ന യഥാർത്ഥ സന്ദേശം. യെച്ചൂരി വലിയ കളി കളിച്ചാൽ ഒരു കേരളാ കമ്യൂണിസ്റ്റ് പാർട്ടിയായി തങ്ങൾ തുടരുമെന്ന രഹസ്യമുന്നറിയിപ്പും ഈ സമ്മേളനം നൽകുന്നുണ്ട്.

മസ്തിഷ്‌കപ്രക്ഷാളനത്തിനു വിധേയമായ വിവരദോഷികളായ കുറെ അനുയായികളും ഒരു കോർപ്പറേററ് കമ്പനിയെ വെല്ലുന്ന മൂലധനശക്തിയും ആയിരക്കണക്കിനു സഹകരണസ്ഥാപനങ്ങളും പതിനായിരക്കണക്കിന് പെയ്ഡ് വർക്കേഴ്‌സുമുള്ളതുകൊണ്ട് ആ പാർട്ടി ചുരുങ്ങിയകാലം കൂടി കേരളത്തിൽ നിലനിൽക്കും. രണ്ടായിരം വീട് വെച്ചുകൊടുക്കുക എന്നുള്ളതൊക്കെ സി. പി. എമ്മിനെ സംബന്ധിച്ചിടത്തോളം ആനവായിൽ അമ്പഴങ്ങ പോലെയാണ്. ഇനിയെത്ര സമ്മേളനം നടത്താൻ ഇങ്ങനെയൊരു പാർട്ടി കേരളത്തിലുണ്ടാവുമെന്ന ഒററചോദ്യം മാത്രമേ ഈ സമ്മേളനം ബാക്കിവെക്കുന്നുള്ളൂ. ബംഗാളിന്റേയും ത്രിപുരയുടേയും വഴിയിലേക്ക് ലാൽസലാം സഖാക്കളേ.....