തിരുവനന്തപുരം: ശബരിമലയിൽ മണ്ഡലകാലത്ത് തീർത്ഥാടകർക്ക് നിയന്ത്രണമേർപ്പെടുത്തുമെന്നും 24 മണിക്കൂറിൽ കൂടുതൽ ആരെയും തങ്ങാൻ അനുവദിക്കില്ലെന്നും പൊലീസ് ഉന്നതതലയോഗത്തിൽ തീരുമാനമെടുത്തിരുന്നു. ഇതിന് പുറമേ തുലാമാസ പൂജയ്ക്കായി നട തുറന്നപ്പോൾ അക്രമം കാട്ടിയവർക്കെതിരെ കർശന നടപടി എടുത്തുവരികയുമാണ്. യുവതീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരെ നടന്ന സംഘർഷങ്ങളിൽ സംസ്ഥാനത്താകെ ഇതുവരെ 1,407 പേർ അറസ്റ്റിലായി. ഇതുവരെ 258 കേസുകൾ ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, പൊലീസുകാരും സിപിഎം ഗുണ്ടകളുമാണ് ശബരിമലയിൽ കുഴപ്പങ്ങൾക്ക് കാരണമെന്ന്ാണ് ബിജെപി നിലപാട്.

അയ്യപ്പഭക്തർ ഒരുപൊലീസ് നടപടിയെയും ഭയപ്പെടുന്നില്ലെന്ന് കെ.സുരേന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചു.

'ഒരു പൊലീസ് നടപടിയേയും അയ്യപ്പഭക്തർ ഭയപ്പെടുന്നില്ല. നട്ടെല്ലുനിവർത്തി നെഞ്ചുവിരിച്ച് ശരണമന്ത്രങ്ങളോടെ നേരിടും. തല കുനിക്കുമെങ്കിൽ അത് കലിയുഗവരദനായ സാക്ഷാൽ അയ്യപ്പസ്വാമിയുടെ മുമ്പിൽ മാത്രം.'