മലപ്പുറം: ഒരു ടീഷർട്ടും കൈലിയുമുടുത്തു നാട്ടിൻപുറത്തു സാധാരണക്കാരിലൊരാളായി ഒരു മന്ത്രി. തദ്ദേശ സ്വയംഭരണ മന്ത്രി കെ ടി ജലീലാണു ഇന്ന് ജനങ്ങളിലൊരാളായി അവർക്കൊപ്പം പുഴയിലിറങ്ങിയത്. ജനങ്ങൾക്കിടയിലേക്ക് എന്നും ഇറങ്ങിച്ചെന്നു പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ഇന്നും അതാവർത്തിച്ചു.

കുറ്റിപ്പുറത്ത് ഇന്നു നടന്ന ഹരിതകേരളം പദ്ധതിയുടെ ഉദ്ഘാടനത്തിനു മന്ത്രി എത്തിയത് സാധാരണക്കാരിൽ ഒരാളായിട്ടായിരുന്നു. കുറ്റിപ്പുറത്ത് മിനി പമ്പയിലെ തടയണ നിർമ്മാണം ഉദ്ഘാടനം ചെയ്യുന്നതിനാണ് മന്ത്രി സാധാരണക്കാരന്റെ വേഷത്തിൽ എത്തിയത്.

കൈലി മുണ്ടുടുത്ത് പുഴയിലിറങ്ങിയാണു മന്ത്രി ജലീൽ തടയണ നിർമ്മാണത്തിൽ പങ്കാളിയായത്. നിർമ്മാണപ്രവർത്തനത്തിൽ പങ്കാളിയാകാൻ മന്ത്രിയും എത്തിയതോടെ ജനങ്ങൾക്കും ആവേശമായി. അവരും മന്ത്രിക്കൊപ്പം കൂടി. അങ്ങനെ തടയണ നിർമ്മാണം അക്ഷരാർത്ഥത്തിൽ ഒരു ജനകീയോത്സവമായി മാറുകയായിരുന്നു. മലപ്പുറം ജില്ലയെ മഴക്കുഴി സമ്പൂർണ ജില്ലയായി പ്രഖ്യാപിക്കുന്ന പദ്ധതിയും കുറ്റിപ്പുറം മിനിപമ്പ തടയണ നിർമ്മാണവും മന്ത്രി ജലീൽ ഉദ്ഘാടനം ചെയ്തു.

കുടുംബശ്രീയുമായി ചേർന്നു നാലര ലക്ഷം മഴക്കുഴികളാണ് ജില്ലയിൽ തയ്യാറായിരിക്കുന്നത്. മന്ത്രി കൈലിയും ടീഷർട്ടുമിട്ടു പുഴയിലിറങ്ങിയ ചിത്രം ഇതിനകം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ജനകീയ മന്ത്രിക്ക് അഭിവാദ്യങ്ങൾപ്പിച്ചാണു പോസ്റ്റുകൾ നിറയുന്നത്.