തൃശൂർ: കോങ്ങാട് എംഎൽഎ കെ.വി.വിജയദാസ് അന്തരിച്ചു. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ഡിസംബർ 11 ന് അദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് രോഗമുക്തി നേടിയെങ്കിലും കോവിഡ് അനന്തര ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന് ആശുപത്രിയിൽ തുടരുകയായിരുന്നു.

കഴിഞ്ഞ ദിവസം സിടി സ്‌കാൻ പരിശോധനയിൽ തലച്ചോറിൽ രക്തസ്രാവമുണ്ടായതായി കണ്ടെത്തിയതിനെത്തുടർന്ന് ചൊവ്വാഴ്ച അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. തലച്ചോറിലെ രക്തസമ്മർദ്ദം കുറയ്ക്കാനാണ് അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയതെന്ന് തൃശൂർ മെഡിക്കൽ കോളജിൽ നിന്നുള്ള മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചിരുന്നു.

സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ അദ്ദേഹം പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ആദ്യ അധ്യക്ഷനായിരുന്നു. 2011 ലും പാലക്കാട്ടെ കോങ്ങാട് നിന്ന് നിയമസഭാംഗമായി. 1959 മെയ്‌ 25 ന് കെ.വേലായുധന്റെയും എ.താത്തയുടെയും മകനായാണ് ജനനം.

കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷൻ എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശം.രണ്ടാം തവണയാണ് വിജയദാസ് കോങ്ങാട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2011-ലാണ് കോങ്ങാട് നിയോജകമണ്ഡലത്തിൽ നിന്നും വിജയദാസ് ആദ്യമായി നിയമസഭയിലേക്ക് ജയിക്കുന്നത്. 2016-ൽ യുഡിഎഫ് സ്ഥാനാർത്ഥി പന്തളം സുധാകരനെ 13000-ത്തോളം വോട്ടുകൾക്ക് പരാജയപ്പെടുത്തിയിരുന്നു.